ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ദുരന്തത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനും അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാനും രാജ്യത്തിനു കഴിയുന്നില്ല എന്നത് ചിന്തിപ്പിക്കുന്ന വിഷയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കുക എന്നത് ലോകത്താകെയുള്ള പല അനുഭവങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആ രീതിയില്‍ ഉയരാന്‍ വേണ്ട ഇടപെടലുകള്‍ നമ്മുടെ രാജ്യത്തും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാ പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഭരണനിര്‍വഹണത്തില്‍ തുല്യ പങ്കാളിത്തവും വിഭവങ്ങളുടെ മേല്‍ തുല്യ അവകാശവും ഉറപ്പു വരുത്താതെ പ്രാദേശികമായ അസന്തുലിതാവസ്ഥയ്ക്കു പരിഹാരം കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണതോതില്‍ അര്‍ഥവര്‍ത്താക്കാന്‍ കഴിയുകയുള്ളു. പ്രാദേശിക അസന്തുലിതാവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവദുഃഖകരമായ പശ്ചാത്തലത്തിലാണ് കേരളം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഖഃത്തില്‍ ആഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാല്‍ നമുക്ക് ഇതും അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വതന്ത്ര്യദിന ആഘോഷങ്ങള്‍. സ്വതന്ത്ര്യത്തിന്റെ എട്ടു ദശാബ്ദത്തോളം ആകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേത് ആകേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടിയുള്ള പോരാട്ട ഘട്ടത്തില്‍ എന്തൊക്കെയായിരുന്നോ നമ്മുടെ സ്വപ്‌നങ്ങള്‍, അവയില്‍ എന്തൊക്കെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു എന്നു പരിശോധിക്കണം. ഇനിയും നേടിയെടുക്കാനുള്ളത് എന്തൊക്കെയാണ്. അതിനായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ പ്രസക്തമാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

സാമ്രാജ്യാധിപത്യത്തിനു പകരം ജനാധിപത്യം രാജ്യത്തു നിലവില്‍ വരുത്തുക എന്നതായിരുന്നു സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്വപ്നം. ഇത്രവര്‍ഷങ്ങള്‍ക്കു ശേഷവും ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. നമുക്കൊപ്പം സ്വതന്ത്ര്യം നേടിയ പല രാജ്യങ്ങജളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം പലവട്ടം ഉണ്ടായിട്ടുണ്ട്. നമ്മുടെ ജനാധിപത്യം വെല്ലുവിളി നേരിട്ടപ്പോഴൊക്കെ അതു സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ ജാഗരൂകരായി നിലകൊണ്ടിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനും ഉണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും നല്‍കുന്നത്. 

ശാസ്ത്രസാങ്കേതിക മേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൊതുവായ ശാസ്ത്ര അവബോധത്തില്‍ കൊട്ടമുണ്ടാകുന്ന അവസ്ഥയും ഇപ്പോഴുണ്ട്. അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പുനര്‍ജീവനത്തിലേക്കു വരെ കാര്യങ്ങള്‍ പോകുന്നു. ഏത് ഇരുണ്ട കാലത്തെ മറികടന്നാണോ നാം മുന്നേറിയത് ആ പഴയ കാലത്തേക്കു തിരിച്ചുകൊണ്ടുപോകാന്‍ ജാതിയേയും വര്‍ഗീയതയെയും ആയുധമാക്കി ചിലര്‍ ശ്രമിക്കുന്നു. അത് നമ്മുടെ മതനിരപേക്ഷതയെ അപകടത്തിലാക്കുന്നു. ഇതിനെ എങ്ങനെ മറികടക്കാമെന്ന് നാം വിലയിരുത്തണം. ശാസ്ത്രാവബോധത്തിലുള്ള പിന്നോട്ടുപോക്ക് വിഘടന, വിഭാഗീയ പ്രവണകള്‍ക്കു വളം വയ്ക്കുന്ന അവസ്ഥ പോലും സംജാതമാകുന്നുണ്ട്. ഇത്തരം പ്രവണതകള്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സമൂഹം സവിശേഷ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary:

CM Pinarayi Vijayan's Independence Day Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com