ADVERTISEMENT

ബെംഗളൂരു∙ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനു പിന്നാലെ വിവാദം ഏറ്റെടുത്ത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണ് വിഷയത്തിൽ സിദ്ധരാമയ്യയുടെ മറുപടി.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക്‌ മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും  മലയാളിയായ എബ്രഹാം ജൂലൈയിൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നു.

സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്.യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പൊതുപ്രവർത്തകയായ സ്നേഹമയി കൃഷ്ണയും ആരോപിച്ചു. 

എന്നാൽ തന്റെ ഭാര്യയ്ക്കു ലഭിച്ച ഭൂമി 1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. എന്നാൽ 2004ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് റജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് പൊതുപ്രവർത്തകനായ കൃഷ്ണ ആരോപിക്കുന്നു. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബെംഗളൂരു മുതൽ മൈസൂരു വരെ ബിജെപി ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു. അതേസമയം, ബിജെപിയുടെ കാലത്താണ് ഭൂമി ലഭിച്ചതെന്നാണ് സിദ്ധരാമയ്യയുടെ മറുപടി.

ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട പ്രമേയം പാസാക്കിയ മന്ത്രിസഭ, നോട്ടിസ് പിൻവലിക്കണമെന്നും  ഭരണഘടനാ പദവി ദുരുപയോ​ഗം ചെയ്യരുതെന്നും  ​ഗവർണറോട് ആവശ്യപ്പെടുകയായിരുന്നു.

English Summary:

MUDA Land Grab Allegations: Siddaramaiah Under Fire, BJP Demands Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com