ADVERTISEMENT

ന്യൂഡൽഹി∙ കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നതിനിടെ, പ്രധാനമന്ത്രിക്കു കത്തെഴുതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തുടനീളം പ്രതിദിനം 90 ബലാത്സംഗക്കേസുകൾ നടക്കുന്നുവെന്നതു ഭയാനകമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മമത ചൂണ്ടിക്കാട്ടി. പീഡനക്കേസുകളിൽ നീതി ഉറപ്പാക്കാൻ കർശനമായ കേന്ദ്ര നിയമനിർമാണവും അതിവേഗ കോടതികളും ആവശ്യമാണെന്നും മമത പറഞ്ഞു.

ഓഗസ്റ്റ് 9നു കൊൽക്കത്തയിൽ 31 വയസ്സുകാരിയായ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു കത്ത്. സംഭവത്തിൽ ബംഗാൾ സർക്കാരിനും മമതയ്ക്കും എതിരെയും വിവിധ കോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലുമാണ്. പീഡനം പോലുള്ള ഗൗരവ വിഷയങ്ങൾ സമഗ്രമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നു കത്തിൽ മമത ആവശ്യപ്പെട്ടു.

‘‘രാജ്യത്തുടനീളം പതിവായി വർധിക്കുന്ന ബലാത്സംഗ കേസുകൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ബലാത്സംഗത്തിന് ശേഷം ഇരകളെ കൊലപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ട്. ഏകദേശം 90 ബലാത്സംഗ കേസുകളാണു ദിവസവും രാജ്യത്തു റിപ്പോർട്ട് ചെയ്യുന്നത്. ഇതു ഭയാനകമാണ്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആത്മവിശ്വാസത്തെ ഉലയ്ക്കുന്നതാണിത്. ഈ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷിതരാണെന്നു സ്ത്രീകൾക്ക് തോന്നിക്കാനും നമുക്കെല്ലാവർക്കും കടമയുണ്ട്’’– മോദിക്ക് അയച്ച കത്തിൽ മമത ചൂണ്ടിക്കാട്ടി.

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലെ ഹർജികളിൽ വാദം കേൾക്കവേ, ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ഉന്നയിച്ചത്. കൊലപാതകത്തെ അസ്വഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ വൈകി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്നു റജിസ്റ്റർ ചെയ്തത്. മരണം അസ്വാഭാവികം അല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണു മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചത്. കൊൽക്കത്ത കേസിൽ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി വിമർശിച്ചു.

English Summary:

Mamata Banerjee sent letter to pm Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com