ADVERTISEMENT

തിരുവനന്തപുരം∙ വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആല്‍ബമായി പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ് ഇത് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറില്‍ നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം.എ.ബേബി സിഡി ഏറ്റുവാങ്ങി. ‘‘ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ’’ എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നതാണ്.

റഫീഖ് അഹമ്മദിന്റെതാണ് രചന. നാനക് മല്‍ഹാര്‍, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗാനം സംഗീതസംവിധായകന്‍ രമേശ് നാരായണ്‍ ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ സ്റ്റുഡിയോയില്‍ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും പരസ്പരം കണ്ടും കേട്ടും മൂന്നരമണിക്കൂര്‍ ചെലവഴിച്ചാണ് ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഈ പാട്ട് കേട്ടുകഴിഞ്ഞപ്പോള്‍ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്നു തനിക്കു മനസ്സിലായെന്ന് രമേശ് നാരായണ്‍ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്നേഹമാണ് ഈ പാട്ടില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.

ചലച്ചിത്ര സംവിധായകന്‍ ടി.കെ.രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരന്‍ വി. പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ക്രിയേറ്റീവ് ഹെഡ് ആണ്. ഈ ഗാനത്തിന് കോറസ് പാടിയിട്ടുള്ളത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാര്‍ എന്നിവരാണ്. മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനചടങ്ങില്‍ സ്വരലയ ജനറല്‍സെക്രട്ടറി ഇ.എം.നജീബ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടി. വി.സുഭാഷ് ഐഎഎസ്, രമേശ് നാരായണ്‍, മധുശ്രീ, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആർ.എസ്.ബാബു എന്നിവര്‍ പങ്കെടുത്തു.

English Summary:

Legendary singer K J Yesudas lends his voice to a soulful melody for Wayanad, Kerala. The new album, a collaborative effort by Kerala Media Academy and Swaralaya, was released by CM Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com