ADVERTISEMENT

തിരുവനന്തപുരം ∙ ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങൾ തുടരുന്നതിനിടെയാണു നടപടി. വിമർശനം കടുത്തതോടെയാണു സർക്കാർ നീക്കം. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുൻ നിലപാട്. ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്.

ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണു സർക്കാർ രൂപീകരിച്ചത്. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേൽനോട്ടം വഹിക്കും.

നിലവിൽ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണു നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയും ചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നതും ചോദിക്കും. ഇവർ മൊഴി നൽകിയാൽ തുടരന്വേഷണമുണ്ടാകും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പൊലീസിന്റെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്കയും നടപടി വേഗത്തിലാക്കി.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്, ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദീഖ് എന്നിവർ ആരോപണങ്ങളെ തുടർന്ന് പദവി രാജിവച്ചിരുന്നു. ഇരുവർക്കുമെതിരായ ആരോപണങ്ങളാണു തുടക്കത്തിൽ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണപരിധിയിൽ വരും. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം രഞ്ജിത് അപമര്യാദയായി പെരുമാറിയെന്നാണു ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത്. പീഡനം ഉണ്ടായിട്ടില്ലെന്നും ശരീരത്തിൽ സ്പർശിച്ചു എന്നുമാണ് ആരോപണം. തന്നെ സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണു രേവതി സമ്പത്ത് ആരോപിച്ചത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

English Summary:

Special team to investigate sexual allegations in cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com