ADVERTISEMENT

തിരുവനന്തപുരം ∙ തിരുവല്ലം വണ്ടിത്തടം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലെ പോളിടെക്നിക് വിദ്യാർഥി ബിജിത് കുമാറിനെ (19) വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു മന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട മന്ത്രി, നിയമപ്രകാരമുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇലക്ട്രിക് ആൻഡ് ഇലക്‌ട്രോണിക്സ് ഒന്നാം വർഷ വിദ്യാർഥി വെള്ളാർ ക്രാഫ്റ്റ് വില്ലേജ് റോഡിൽ കൈതവിള വീട്ടിൽ ബിജു–രാജി ദമ്പതികളുടെ മകൻ ബിജിത് കുമാർ (19) വെള്ളിയാഴ്ച സന്ധ്യയോടെയാണു മരിച്ചത്. ശുചിമുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കോളജിൽ സഹപാഠികൾ ബലമായി മദ്യം നൽകിയെന്നും റാഗ് ചെയ്തുവെന്നും ആരോപിച്ച് ശനിയാഴ്ച ബിജിത്തിന്റെ മൃതദേഹവുമായി കോളജിനു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു 

ക്ലാസ് മുറിയിലേക്കു ബിജിത് ഉൾപ്പെടെ 5 വിദ്യാർഥികൾ അവശനിലയിൽ എത്തിയതു ശ്രദ്ധയിൽപ്പെട്ടയുടൻ തിരുവല്ലം പൊലീസിലും രക്ഷിതാക്കളെയും അറിയിച്ചുവെന്നും, പൊലീസ് പരിശോധനയിൽ വിദ്യാർഥികൾ മദ്യപിച്ചതായി കണ്ടെത്തിയെന്നും കോളജ് അധികൃതർ പറഞ്ഞു. കൂടുതൽ അവശ നിലയിലായ ബിജിത് രക്ഷിതാക്കൾക്കൊപ്പം മടങ്ങി. ശേഷിച്ച 4 പേരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തെന്നും കോളജിൽ റാഗിങ് നടന്നിട്ടില്ലെന്നും സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുളള കോളജിന്റെ പ്രിൻസിപ്പൽ ഡോ. ആർ.എ.ജയ്കുമാർ അറിയിച്ചു. സസ്പെൻഡ് ചെയ്തവരിൽ ബിജിത് ഇല്ലായിരുന്നു. വീട്ടിലെത്തി മുറിയിൽ കയറിയ ബിജിത്തിനെ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.

തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തനിക്കു നിർബന്ധിച്ചു മദ്യം നൽകിയതാണെന്നു സഹോദരി, മാതാവ് എന്നിവരോടു ബിജിത് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. വിദ്യാർഥിയുടെ മരണത്തിനു കാരണക്കാരായവരെ കോളജിൽനിന്നു പുറത്താക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. ശാരീരികമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ലെന്നു തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് പറഞ്ഞു. ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്നും അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നതെന്നും എസ്എച്ച്ഒ അറിയിച്ചു.

English Summary:

Thiruvananthapuram Student Found Dead, Family Alleges Ragging and Forced Alcohol Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com