ADVERTISEMENT

കൊച്ചി∙ പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് ബാബുരാജ് പറ‍ഞ്ഞു. തന്റെ റിസോർട്ടിൽ ജോലി ചെയ്ത യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു താൻ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു. 

‘‘ഇവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. എന്റെ റിസോർട്ടിൽ മൂന്നു വർഷം ജോലി ചെയ്ത സ്ത്രീയാണെന്നാണ് കിട്ടിയ വിവരം. ആരോപണത്തിനു പിന്നിൽ നമ്മളോടു വൈരാഗ്യമുള്ള സിനിമാക്കാരും റിസോർട്ടിന്റെ ആൾക്കാരും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആരാണ് പരാതിക്കാരി എന്നറിഞ്ഞാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ. ജനറൽ സെക്രട്ടറിയാകാൻ പോകുന്നു എന്നറിഞ്ഞുകൊണ്ടുള്ള ആരോപണമാണ്. ഇങ്ങനെയൊരു സംഭവം വരുന്നുണ്ടെന്ന് ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. ഇതിനായി പല ആളുകളും പൈസയുമായി ഇറങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരും.’’– ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. 

ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റാണ് ആരോപണം ഉന്നയിച്ചത്. ‘‘ബാബുരാജിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചു. സഹോദരനെപോലെയാണ് കണ്ടിരുന്നത്. ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു. സിനിമാ പ്രവർത്തകർ വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മോശമായ രീതിയിൽ സംസാരിച്ചു. ശാരീരികമായി ഉപദ്രവിച്ചു.’’ – ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു. 

കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് ഇതിനെക്കുറിച്ച് താൻ പരാതി പറഞ്ഞിരുന്നതായും ജൂനിയർ ആർട്ടിസ്റ്റ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Actor Baburaj Denies Harassment Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com