ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതിൽ നിന്ന് ബിജെപി പിന്നോട്ടില്ല. നിയമസഭാ സാമാജികനായി തുടരാൻ മുകേഷിന് യോഗ്യതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. മുകേഷ് രാജിവച്ച് പോകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

ചലച്ചിത്ര നടൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടുണ്ട്. മൂർത്തമായ രാഷ്ട്രീയ പ്രശ്നമാണ് ഉയർന്നുവന്നിരിക്കുന്നത്. വിഷയത്തിൽ പാർട്ടി നിലപാട് മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ നിയമസഭാ സാമാജികനായ മുകേഷും പുറത്ത് പോകണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനായ മുകേഷിനെ ഉൾപ്പെടുത്തി കോൺക്ളേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രൻ അറിയിച്ചു.

പാർട്ടി നിലപാട് പറയാൻ ചുമതലപ്പെട്ടയാള്‍ സംസ്ഥാന അധ്യക്ഷനായ താനാണ്. സുരേഷ് ഗോപിക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും അദ്ദേഹത്തെ വിലകുറച്ച് കാണുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാർഥതയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. സർക്കാരിന് വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ചലച്ചിത്രമേഖലയിൽ നിരവധി നല്ല വ്യക്തികളുണ്ടെന്ന് ചൂണ്ടിക്കാണിച്ച സുരേന്ദ്രൻ, മാധ്യമങ്ങൾക്ക് ഇവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയോ സുരേഷ് ഗോപിയോ അല്ലെന്നും വ്യക്തമാക്കി. തെറ്റു ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് സർക്കാർ. വിഷയത്തിൽ ഗണേഷ് കുമാറിനോട് മൃദുസമീപനവും സുരേഷ് ഗോപിയോട് ദാർഷ്ട്യവുമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

English Summary:

K. Surendran Slams Suresh Gopi Over BJP Stance on Mukesh Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com