ADVERTISEMENT

കൊച്ചി∙ ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. മുകേഷിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി. 

മുകേഷിനു പുറമേ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും  കേസെടുത്തു. നടി ഉന്നയിച്ച ഏഴു പരാതിയിലും കേസെടുത്തു.

പീഡന ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. കേസെടുത്തതോടെ സിപിഎം നിലപാടും നിർണായകമായി. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെയും, ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു.

നടനും എംഎൽഎയുമായ മുകേഷ്, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, മുൻ ഭാരവാഹികളായ ജയസൂര്യ, മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയായിരുന്നു ആരോപണം. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമാരംഗം വിട്ട മുൻ ജൂനിയർ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സംവിധായകൻ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.

English Summary:

Sexual Assault: Police took case against M.Mukesh MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com