ADVERTISEMENT

മേപ്പാടി∙ ‘മഴ നനയാതെ കിടക്കാൻ തത്ക്കാലത്തേക്ക് ഒരു കൂര കിട്ടി’. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ശേഷം ഒരുമാസം പൂർത്തിയാകുമ്പോഴുള്ള സ്ഥിതിയാണിത്. ഒറ്റ രാത്രിയിൽ എല്ലാം ഒലിച്ചുപോയവർക്ക് ഏറ്റവും ആദ്യം വേണ്ടത് മഴ നനയാതെ കിടക്കാൻ ഒരിടമായിരുന്നു. ശക്തിയായ മഴ പെയ്താൽ ഇപ്പോഴും ഭയന്ന് വിറയ്ക്കുന്നവർ നിരവധിയാണ്. 24 ദിവസത്തെ ക്യാംപ് ജീവിതം കഴിഞ്ഞാണ് പലരും വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയത്. ഇനി എല്ലാം പൂജ്യത്തിൽനിന്ന് തുടങ്ങണം. സർക്കാർ സഹായവും സന്നദ്ധ പ്രവർത്തകരുടെ സഹായവുമാണ് ഇതുവരെ കൈത്താങ്ങായത്.

പുത്തുമല മുതൽ മുണ്ടക്കൈ വരെയുള്ള ഭാഗങ്ങളിലെ ആളുകളിൽ ഭൂരിഭാഗവും ജോലിക്ക് പോയിട്ട് ഒരുമാസമായി. അരി ഉൾപ്പെടെ ലഭിക്കുന്നത് കൊണ്ടാണ് പലരും പട്ടിണിയില്ലാതെ കടന്നു പോകുന്നത്. മഴയുടെ ശക്തി കുറഞ്ഞു. ചെളി ഉറച്ചു. ദുരന്തകാലത്തെ പിന്നിലാക്കി ഇനി മുന്നോട്ട് നടന്നുതുടങ്ങണം. അതിനായി ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും സഹായഹസ്തങ്ങൾ നിരവധി നീളുന്നുണ്ട്. എന്നാൽ സഹായങ്ങൾ എവിടെയാണ് എത്തുന്നതെന്ന ചോദ്യം വ്യാപകമായി ഉയരുന്നു.

സഹായം കിട്ടാതെ 450 പേർ

അർഹതപ്പെട്ട പലർക്കും ഇനിയും സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ‘‘ക്യാംപിൽ കഴിഞ്ഞവർക്കാണ് എല്ലാ സഹായങ്ങളും ലഭിക്കുന്നത്. ബന്ധുവീടുകളിലും മറ്റും നിന്നവരിൽ യാതൊരു സഹായവും ലഭിക്കാത്തവരുമുണ്ട്. ദുരന്തബാധിതരെ കണ്ടെത്തുന്നതിനും സഹായം അനുവദിക്കുന്നതിനും പ്രാദേശിക നേതാക്കളെക്കൂടി ഉൾപ്പെടുത്തി സമിതി ഉണ്ടാക്കണമെന്ന് കലക്ടർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. 

വിവിധ സ്ഥലങ്ങളിൽനിന്ന് വന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ക്യാംപുകളിൽ ജോലിക്ക് നിന്നത്. ഇവർ ക്യാംപിൽ കഴിഞ്ഞവരുടെ കണക്കെടുത്ത് സഹായത്തിന് ശുപാർശ ചെയ്തു. മുൻകരുതലിന്റെ ഭാഗമായി നിരവധിപ്പേരെ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. ഇവരിൽ പലർക്കും കാര്യമായ നഷ്ടമൊന്നും ഉണ്ടായില്ല. എന്നാൽ ഇവർ ക്യാംപിലുണ്ടായിരുന്നതിനാൽ സർക്കാരിന്റെ കണക്കിൽപ്പെട്ടു. രണ്ടായിരത്തോളം പേരാണ് ക്യാംപിൽ കഴിഞ്ഞത്. ഉറ്റവരെ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട 60 പേർ മാത്രമാണ് ക്യാംപിൽ കഴിഞ്ഞത്. ബാക്കിയുള്ളവരെയെല്ലാം ബന്ധുക്കളോ മറ്റാളുകളോ വന്ന് കൊണ്ടുപോകുകയായിരുന്നു. കണക്ക് നൽകാൻ ക്യാംപിലേക്ക് വരാൻ സാധിക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഇവരാരും. അതുകൊണ്ട് ഇവർ സർക്കാർ കണക്കുകളിൽ ഉൾപ്പെട്ടില്ല.

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിച്ച പുത്തുമലയിലെ സ്ഥലം. 2019ലെ പുത്തുമല ഉരുള്‍പൊട്ടലിന്റെ അഞ്ചാം വാര്‍ഷികവും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പത്താം ദിനവുമായിരുന്നു ഇന്നലെ.   ചിത്രം: അരവിന്ദ് വേണുഗോപാല്‍/ മനോരമ
വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരിൽ തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിച്ച പുത്തുമലയിലെ സ്ഥലം. ചിത്രം: അരവിന്ദ് വേണുഗോപാല്‍/ മനോരമ

അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് നിരവധി പരാതി ഉയർന്നതോടെ ഇന്നലെ എഡിഎം ഉൾപ്പെടെയുള്ളവർ വിളിച്ചു. അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. പുത്തുമല, ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ എല്ലാവരും സഹായത്തിന് അർഹരാണ്. എന്നാൽ കൂടുതൽ അർഹരായവരെ മാറ്റിനിർത്തുന്ന സ്ഥിതിയാണുണ്ടായത്. 

വാടകവീടു ലഭിച്ച പലർക്കും യാതൊരു ഉപകരണങ്ങളും ലഭിച്ചില്ല. ഇന്നലെ രാത്രിയിലും പായ വിരിച്ച് നിലത്ത് കിടന്നുറങ്ങിയവർ നിരവധിയാണ്. അവരുടെ വീടുകളിലേക്ക് ഇന്ന് രാവിലെ ഫർണിച്ചറുകളുമായി പോകുകയാണ്. ഫർണിച്ചറുകളുൾപ്പെടെ നിരവധി സാധനങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അർഹതപ്പെട്ടവരിലേക്കല്ല ഇതെല്ലാം എത്തുന്നത്. ആർക്കാണ് കൊടുക്കേണ്ടതെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ധാരണയുമില്ല. സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ അർഹതപ്പെട്ട 450 കുടുംബങ്ങൾക്ക് ലഭിച്ചില്ല. 

സഹായ വിതരണത്തിൽ വലിയ അപാകമാണുണ്ടായത്. ഉടൻ തന്നെ ഇത് തിരുത്തിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. വീടും സ്ഥലവും ഉൾപ്പെടെ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതെല്ലാം സർക്കാർ കണക്കിൽപ്പെട്ട അനർഹർക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ദുരന്തബാധിതരാണെന്ന് കാണിക്കാൻ യാതൊരു തെളിവുമില്ല. ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അതിജീവിച്ചതിനേക്കാൾ വലിയ ദുരന്തമായിരിക്കും പലരേയും കാത്തിരിക്കുന്നത്’’. നൂറുദ്ദീൻ പറഞ്ഞു. 

സ്കൂളും തൊഴിലും പ്രതിസന്ധി

തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഉരുൾപൊട്ടലിന്റെ ഇരകളിൽ ഭൂരിഭാഗവും. എസ്റ്റേറ്റിൽ നിന്നും ഏറെ ദൂരെയാണ് പലർക്കും വാടകവീടുകൾ ലഭിച്ചത്. ദിവസവും എസ്റ്റേറ്റിൽ ജോലിക്ക് വന്ന് തിരികെ വീട്ടിൽ പോകാൻ സാധിക്കുന്ന സാഹചര്യവുമല്ല. അതിനാൽ പുതിയ തൊഴിൽ കണ്ടെത്തുക എന്നതാണ് ദുരന്തബാധിതർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 

കുട്ടികളെ സ്കൂളിൽ അയയ്ക്കുക എന്നതാണ് അടുത്ത പ്രതിസന്ധി. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ആരംഭിക്കാൻ പോകുന്നത്. മുണ്ടക്കൈ എൽപി സ്കൂളിൽ നിലവിൽ 72 കുട്ടികളാണ് പഠിക്കുന്നത്. നേരത്തെ 80 കുട്ടികളായിരുന്നു. ഇതിൽ 11 കുട്ടികൾ മരിച്ചു. സ്കൂൾ മേപ്പാടിയിലേക്ക് മാറ്റുന്നതോടെ മൂന്നു കുട്ടികൾ കൂടി പുതിയതായി പ്രവേശനം നേടിയതോടെയാണ് 72 പേരായതെന്ന് പിടിഎ പ്രസിഡന്റ് റാഷിദ് പറഞ്ഞു. ഇവിടെ പഠിച്ചിരുന്ന എല്ലാ കുട്ടികളേയും തുടർന്നും ഇവിടെ തന്നെ പഠിപ്പിക്കാനാണ് നീക്കം നടക്കുന്നത്. അതിനായി പ്രത്യേകം വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ രണ്ടാം തിയതി സ്കൂൾ തുറന്നതിന് ശേഷം മാത്രമേ എത്രകുട്ടികൾ വരുമെന്ന് കൃത്യമായി പറയാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. വെള്ളാർമല ഗവ.ഹയർസെക്കൻ‍റി സ്കൂളിലും സമാനമായ അവസ്ഥയാണ്. 

ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ ഒലിച്ചെത്തിയ ചെളിയും കല്ലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ ഒലിച്ചെത്തിയ ചെളിയും കല്ലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് മലയാളികൾ

ദുരന്തബാധിതർ ഒറ്റയ്ക്കല്ല എന്നാണ് ഇതുവരെയുണ്ടായ അനുഭവങ്ങൾ. സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾ ദുരന്തബാധിതർക്കൊപ്പം നിന്നു. അമ്മ നഷ്ടപ്പെട്ട കുഞ്ഞിന് മുലപ്പാൽ വരെ നൽകുന്നതിന് തയാറായി ആളുകൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുൾപ്പെടെ കോടിക്കണക്കിന് രൂപ സഹായമായി എത്തി. 2200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പഴയ ചൂരൽമലയും മുണ്ടക്കൈയും പുനർനിർമിക്കാൻ സാധിക്കില്ലെങ്കിലും ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട സഹായം നേടാനായാൽ തന്നെ ദുരന്തബാധിതർക്കെല്ലാം വീടും സ്ഥലവും നൽകാനാകും. കേന്ദ്ര സഹായം കൂടി ലഭിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ പുനർനിർമാണം നടത്താം. എന്നാൽ ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞതുപോലെ അർഹരായവർക്കാണോ സഹായം ലഭിക്കുന്നത് എന്ന കാര്യത്തിൽ ഉറപ്പവരുത്തേണ്ടത് അത്യാവശ്യമാണ്.

English Summary:

From Relief Camps to Rented Homes: Meppadi's Displaced Seek Stability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com