ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി. ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ‌ പങ്കെടുക്കാതെ ഇ.പി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു പോയത്. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. പകരം ചുമതല ടി.പി.രാമകൃഷ്ണന് നൽകും. 

കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി. താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ മുന്നണിയോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി. വസതിയിലെത്തി. മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു.

ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാൽ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഇ.പിക്ക് ഉൾക്കൊള്ളാനായില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളിൽ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. നാളെ മുതൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. അതിനിടയിൽ ഇത്തരം നടപടികൾ പാർട്ടിക്കു സാധ്യമല്ല. അതിനാൽ സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി നടപടി സ്വീകരിക്കുകയായിരുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി  ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു.  കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്. എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ആളെപ്പറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കിൽ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി.

ബിജെപിയിൽ ചേരാൻ നേതാക്കളുമായി ഇ.പി ചർച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പിണറായിയും എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവായിരുന്നു പരസ്യ പ്രതികരണം. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.

ജാവഡേക്കറുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് ഇ.പി അന്നു നൽകിയ വിശദീകരണം. ‘‘ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കർ, എന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ വന്നത്. വന്നു, കണ്ടു പരിചയപ്പെട്ടു. എന്താ വന്നതെന്നു ചോദിച്ചപ്പോൾ ഇതുവഴി പോകുമ്പോൾ നിങ്ങളെ കണ്ടു പരിചയപ്പെടാൻ വന്നതാണെന്നു പറഞ്ഞു. എങ്ങനെയുണ്ട് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, രാഷ്ട്രീയമെല്ലാം നമുക്കു പിന്നീടു ചർച്ച ചെയ്യാമെന്നു പറഞ്ഞു. അവിടെ തീർന്നു. ഈ കൂടിക്കാഴ്ചയാണ് മറ്റു രീതിയിൽ വളച്ചൊടിക്കുന്നത്. കെ.സുധാകരനും ശോഭ സുരേന്ദ്രനും 4 മാധ്യമ പ്രവർത്തകർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്.’’

English Summary:

E.P.Jayarajan to resign LDF Convener post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com