ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ പീഡന വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. ഭരണപക്ഷ എംഎൽ‌എയ്ക്ക് എതിരെ വരെ കേസെടുത്ത് മുന്നോട്ടുപോകുന്ന സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് കണക്കുകൾ നിരത്തി ഗോവിന്ദൻ വ്യക്തമാക്കി.

സിനിമ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമ മേഖലയിലെ സ്ത്രീ പീഡനത്തിനെതിരെയുള്ള വമ്പിച്ച പ്രതിരോധമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. മുകേഷിനെ സംരക്ഷിക്കുന്ന പ്രശ്നമില്ല. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങൾക്ക് വഴങ്ങാൻ മനസില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

‘‘ഗുസ്തി താരങ്ങളുടെ പരാതികൾ ഉയർന്നു വന്നപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നമുക്ക് എല്ലാവർക്കും അറിയാം. മണിപ്പൂരിലെ സ്ത്രീകളുടെ വിഷയത്തിലും കേന്ദ്രം സ്വീകരിച്ച നിലപാടും നമുക്ക് അറിയാം. ഇന്ത്യ രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ബിജെപി 54, കോൺഗ്രസ് 23, ടിഡിപി 17, എഎപി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ ഉള്ളവർ പ്രതികളായിട്ടുണ്ട്. അവർ ആരും എംപി, എംഎൽഎ സ്ഥാനങ്ങൾ രാജിവച്ചില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്കെതിരെ ഇപ്പോൾ കേസുണ്ട്. ഒരാൾ ജയിലിൽ‌ തന്നെ കിടന്നു.

ഉമ്മൻ ചാണ്ടി, കു‍ഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, അനിൽ കുമാർ, ശശി തരൂർ തുടങ്ങിയവരുടെ പേരുകളിലെല്ലാം ഇത്തരം ആരോപണങ്ങൾ ഉയർന്നെങ്കിലും അവരാരും എംഎൽഎ, എംപി പദങ്ങൾ രാജിവച്ചിട്ടില്ല. മന്ത്രിസ്ഥാനങ്ങൾ രാജിവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം എക്സിക്യൂട്ടീവ് പദവിയാണ്. കു‍ഞ്ഞാലിക്കുട്ടി ഇത്തരം കേസിൽ പ്രതി ആയിരുന്നപ്പോൾ മന്ത്രി സ്ഥാനമാണ് രാജിവച്ചത്.’’ – ഗോവിന്ദൻ പറഞ്ഞു.

ജോസ് തെറ്റയിൽ, പി.ജെ. ജോസഫ്, നീല ലോഹിതദാസ് എന്നിവർ മന്ത്രിസ്ഥാനമാണ് രാജിവച്ചത്. എംഎൽഎ സ്ഥാനം രാജിവച്ചവർ നിരപരാധികളാണെന്ന് തെളിഞ്ഞാൽ അവരെ തിരിച്ചെടുക്കാൻ പറ്റില്ല. നിരപരാധിത്വം തെളിയിക്കാൻ പ്രതികൾക്ക് അവസരം കൊടുക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടത് ഈ അനുഭവത്തിലാണ്. കേസ് അന്വേഷണത്തിൽ എംഎൽഎയ്ക്ക് ആനുകൂല്യങ്ങളുണ്ടാകില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടി നിലപാട്. ഏത് ഉന്നതനായാലും നിമയത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പാർട്ടി നയമെന്നും ഗോവിന്ദൻ പറഞ്ഞു. ധാർമികമായി മുകേഷ് രാജിവച്ചാൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ ധാർമികമായി തിരിച്ചുവരാനാകില്ല. രാജിവയ്ക്കുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്.

അതേസമയം, സിനിമ നയരൂപീകരണ സമിതിയിൽനിന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് ബി. ഉണ്ണികൃഷ്ണന് എന്താണ് കുഴപ്പമെന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം. പരാതി എല്ലാവർക്കും എതിരായി വരാം. ശരിയായ രീതിയിലുള്ള പരാതി പരിശോധിക്കും. ആരെങ്കിലും എഴുതി തന്നാൽ പരാതി പരിശോധിക്കില്ല. ഒരു വെള്ള പേപ്പറെടുത്ത് പരാതിയങ്ങ് എഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി. ഉണ്ണികൃഷ്ണനെ സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനിയൻ പരാതി നൽകിയിരുന്നു.

സിപിഎമ്മിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് വി.ഡി. സതീശന്റെ നിലപാട്. അവസരം കിട്ടാൻ‌ ചൂഷണത്തിനു നിന്നു കൊടുക്കണമെന്നാണ് സിമി റോസ്ബെൽ എന്ന മുൻ എഐസിസി അംഗം പറയുന്നത്. പ്രതീപ്പെടുത്താത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിൽ കയറിക്കൂടാൻ പറ്റിയില്ല. കോൺഗ്രസിൽ പ്രായമായ സ്ത്രീകളെ പരിസഹിക്കുന്നു. സിനിമയെപ്പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ടെന്നാണ് സിമി പറയുന്നത്. പവർ ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവുമുണ്ടെന്നാണ് സിമി പറയുന്നു. വി.ഡി. സതീശൻ ഇക്കാര്യം വിശദീകരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan Defends M Mukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com