ADVERTISEMENT

കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ, സംശയങ്ങൾ ബലപ്പെടുത്തുന്നതാണെന്ന് കുടുംബം. അന്വേഷണ സംഘത്തെ തീരുമാനിച്ച് ഉത്തരവിറക്കിയത് എഡിജിപി എം.ആർ.അജിത് കുമാറാണ്. ഇതിനു പിന്നിൽ ഇടപെടലുണ്ടായെന്ന സംശയമാണ് അൻവറിന്റെ വെളിപ്പെടുത്തലോടെ ബലപ്പെട്ടതെന്ന് മകൾ അദീബ നൈന. 

കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ മാമിയെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് കാണാതായത്. ഒരു വർഷം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മാമി മാഞ്ഞുപോയെന്ന തരത്തിലാണ് പൊലീസ് അന്വേഷണം നടന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിരുന്ന, നഗരത്തിലെ വ്യവസായിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന്റെ ഉന്നത തലത്തിൽനിന്ന് കൃത്യമായ ഇടപെടലുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലോടെ അക്കാര്യം കൂടുതൽ വ്യക്തമായെന്നും കുടുംബം പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ മാമിയുെട മകൾ അദീബ നൈന ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു. 

മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രൂപീകരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിച്ചത് അജിത് കുമാറാണെന്ന് അദീബ പറഞ്ഞു. ആദ്യം അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അന്വേഷണച്ചുമതല മലപ്പുറം എസ്പിക്ക് കൈമാറുകയും അന്വേഷണ സംഘാംഗങ്ങളെ നിലനിർത്തുകയുമായിരുന്നു. സിബിഐ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നടപടിയുണ്ടായില്ല. അജിത് കുമാറിന്റെ ഇടപെടലിൽ സംശയം ഉണ്ടായിരുന്നു. എംഎൽഎയുടെ ആരോപണം സംശയം കൂടുതൽ ബലപ്പെടുത്തുകയാണെന്ന് അദീബ പറഞ്ഞു.

ഓഗസ്റ്റ് 21ന് വൈകിട്ടാണ് മാമിയെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിലൽവച്ച് ഫോൺ ഓൺ ആയി. മാമി ഭാര്യ സബയെ വിളിച്ചു. സുഹൃത്തായ അൻവർ അമീനോട് തന്നെ വിളിക്കാൻ പറയണമെന്നാണ് മാമി സബയോട് പറഞ്ഞത്. മറ്റൊരു സുഹൃത്തിനെയും മാമി വിളിച്ചു. അൻവർ മാമിയെ തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായി. 22 ന് രാത്രി തന്നെ മാമിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. 24 നാണ് പൊലീസ് തലക്കുളത്തൂരിലെത്തി അന്വേഷിച്ചത്. എന്നാൽ ഒന്നും കണ്ടെത്താനായില്ല. 

നടക്കാവ് സിഐ പി.കെ.ജിജേഷിന്റെ നേതൃത്തിലായിരുന്നു അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന രാജ്പാൽ മീണയ്ക്കായിരുന്നു അന്വേഷണച്ചുമതല. ജിജേഷിനെ മാറ്റണമെന്ന് കുടുംബം നേരത്തേ ആവശ്യപ്പെട്ടിരുന്നു. കാണാതായ ശേഷം രണ്ടു മാസത്തോളം പൊലീസ് കാര്യമായി അന്വേഷിച്ചുവെന്ന് അദീബ പറഞ്ഞു. ‘‘പിന്നീട് അന്വേഷണം നിലച്ചമട്ടായി. ഇതിനിടെ പലരും പൊലീസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് പുതിയ അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. രണ്ടു മാസം മുമ്പാണ് മുഖ്യമന്ത്രിയെ കണ്ട് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് തിരിച്ച് കോഴിക്കോട്ട് എത്തിയപ്പോഴേക്കും പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. അംഗങ്ങളെ നിലനിർത്തി എസ്പിയെ മാത്രമാണ് മാറ്റിയത്. പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയതും അജിത് കുമാറാണ്. 

മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പു തന്നെ അന്വേഷണച്ചുമതല മലപ്പുറം എസ്പിക്ക് കൈമാറാൻ തീരുമാനമായിരുന്നു. അതിനു പിന്നിലും വലിയ ഇടപെടലുകൾ നടന്നു. പുതിയ അന്വേഷണ സംഘം എന്ന് പറയുന്നത് പഴയ ഉദ്യോഗസ്ഥർ തന്നെയാണ്. പഴയ ഉദ്യോഗസ്ഥർ തന്നെയാണ് പുതിയ സംഘത്തിലും ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് മലപ്പുറം എസ്പി പറഞ്ഞത്.’’

അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് പി.വി.അൻവർ ആരോപിച്ചത്. എന്നാൽ മാമിക്ക് സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് അദീബ പറഞ്ഞു. ‘‘റിയൽ എസ്റ്റേറ്റിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു മാമിയുെട നിക്ഷേപം. പക്ഷേ, മറ്റെന്തെങ്കിലും ഇടപാടുകളിൽ പെട്ടുപോയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. മാമിയുെട തിരോധാനത്തിൽ അജിത് കുമാറിന് വ്യക്തമായ താൽപര്യമുണ്ട്, ഇടപെടൽ നടത്തിയിട്ടുമുണ്ട്’’.– അദീബ പറഞ്ഞു.

English Summary:

New Revelations in Muhammad Attur Disappearance Highlight Possible Gold Smuggling Links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com