ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു.

പൊലീസ് ഏഴു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വർക്കി പറഞ്ഞു. ‘‘എഡജിപിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം നടത്തിയാൽ അടി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്. ഇനിയും അടിക്കട്ടെ, അടിക്കൊള്ളാൻ തയാറായി തന്നെയാണ് വന്നത്. അടിച്ച് സമരം തീർക്കാൻ ഒന്നും പൊലീസ് നോക്കേണ്ട. ഇനിയും അടിക്കട്ടെ.
യുവജന സമരത്തെ അടിച്ചുകൊല്ലാൻ ശ്രമിച്ചാൽ, അടിച്ചു തീർക്കട്ടെ. രണ്ടു ലാത്തി വച്ച് അടിച്ചമർത്താൻ ശ്രമിക്കാമെന്ന് നോക്കിയാൽ നടക്കില്ല. ഹേമ കമ്മിറ്റി വിഷയത്തിൽ പരാതി കൊടുത്തപ്പോഴേ ഈ അടി പൊലീസിൽ നിന്ന് പ്രതീക്ഷിച്ചതാണ്. എകെജി സെന്ററിൽ നിന്ന് ആളെ വിട്ടാണ് ഞങ്ങളെ അടിച്ചത്.’’ – അബിന്‍ വർക്കി പറഞ്ഞു

സമരം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ്, യൂത്ത് കോൺഗ്രസുകാർക്ക് മർദനമേൽക്കുമെന്ന് പി.വി.അൻവർ എംഎൽഎ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറ‍ഞ്ഞു. കന്റോൺമെന്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.

സംഭവസ്ഥലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രവര്‍ത്തകരുമായി സംസാരിച്ചതിനു ശേഷം അബിന്‍ വര്‍ക്കിയോട് ആശുപത്രിയിലേക്കു പോകാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും എസ്ഐയുടെ കാര്യം താൻ ഏറ്റെന്നുമായിരുന്നു സുധാകരൻ അബിൻ‌ വർക്കിയോട് പറഞ്ഞത്. ആദ്യം പ്രവർത്തകരും എം.ലിജുവും അടക്കം നിർദേശിച്ചിട്ടും ആശുപത്രിയിലേക്ക് പോകാൻ അബിൻ തയാറായിരുന്നില്ല.

മര്‍ദനത്തിനു നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്‌ഐ ഷിജുവിനെ സമരമുഖത്തുനിന്ന് മാറ്റാതെ അബിന്‍ വര്‍ക്കി അടക്കം പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പൊലീസും നേതാക്കളും തമ്മില്‍ ഇതോടെ വാക്കേറ്റമുണ്ടായി. പ്രതിഷേധം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാളെ കെ.സുധാകരന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും.

അബിൻ വർ‌ക്കിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കെ.സുധാകരന്‍ താക്കീത് നല്‍കി. ‘‘പൊലീസ് ഉദ്യോഗസ്ഥന്മാരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല. കയ്യാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ചോരവീഴ്ത്തി ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളൂ’’ – സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com