ADVERTISEMENT

കോട്ടയം∙ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് നവംബറിൽ നടക്കില്ല. ജനുവരിയിലേക്ക് കോൺക്ലേവ് നീളുമെന്ന് സിനിമാ നയരൂപീകരണ സമിതി ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നിശ്ചയിച്ചിരുന്നത്. നവംബർ 20 മുതൽ 28 ഗോവ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ) നടക്കുന്നതിനാലാണ് കോൺക്ലേവ് മാറ്റുന്നത്. നയരൂപീകരണ സമിതി കോൺക്ലേവിനായി നടത്തുന്ന മുന്നൊരുക്കങ്ങളും വിശദചർച്ചകളും പൂർത്തിയാകാൻ സാധ്യതയില്ല.

ഡിസംബറിൽ ആദ്യവാരം തിരുവനന്തപുരത്ത് കേരളീയം നടക്കുന്നതിനാൽ സർക്കാർ സംവിധാനങ്ങളെല്ലാം തലസ്ഥാനത്ത് കേന്ദ്രീകരിക്കേണ്ടതുണ്ട്. സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥരെല്ലാം ഇതുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കും. കേരളീയത്തിനു പിന്നാലെ ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഐഎഫ്എഫ്കെയും നടക്കും. ഇക്കാരണത്താലാണ് കോൺക്ലേവ് ജനുവരിയിലേക്ക് നീട്ടാൻ അധികൃതർ ആലോചിക്കുന്നത്.

കോൺക്ലേവിൽ ഇതര ഇന്ത്യൻ ഭാഷകളിലെയും വിദേശത്തേയും പ്രതിനിധികളേയും പങ്കെടുപ്പിക്കും. മുന്നൂറോളം പേരെ പങ്കെടുപ്പിക്കാനാണ് നിലവിലെ തീരുമാനം. സിനിമാ നയം നടപ്പാക്കിയ 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ക്ഷണിക്കും. സിനിമാ നയത്തിന്റെ കരടിനു പുറമെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളും ചർച്ച ചെയ്യും. അതേസമയം, ഐഎഫ്എഫ്കെയ്ക്ക് തൊട്ടുമുൻപ് കോൺക്ലേവ് സംഘടിപ്പിച്ചാൽ വിദേശ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാമെന്നാണ് ചിലരുടെ പക്ഷം.

∙ ആദ്യ യോഗം ശനിയാഴ്ച

കോൺക്ലേവിനു മുന്നോടിയായി സിനിമാ നയത്തിന്റെ കരട് രൂപീകരിക്കാനുള്ള ആദ്യ യോഗം ഷാജി എൻ. കരുണിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച രാവിലെ കൊച്ചിയിൽ ചേരും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായാണ് യോഗം. നയരൂപീകരണ സമിതി അംഗമായ നടി പത്മപ്രിയ യോഗത്തിൽ പങ്കെടുക്കുന്നതിനു അസൗകര്യം അറിയിച്ചിട്ടുണ്ട്.

മറ്റുള്ള അംഗങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. വരുന്ന ദിവസങ്ങളിൽ ഫിലിം ചേംബർ, ഫെഫ്ക എന്നീ സംഘടനകളുമായി യോഗം ചേരും. ഇടഞ്ഞുനിൽക്കുന്ന ഡബ്ല്യുസിസിയെയും സഹകരിപ്പിക്കാനുള്ള ശ്രമം നടത്തും. നയരൂപീകരണം അന്തിമമാകുന്നതിനു മുന്നേ താരസംഘടനയായ അമ്മയിൽ പുതിയ ഭാരവാഹികൾ അധികാരമേറ്റെടുക്കും എന്നാണ് സമിതിയുടെ പ്രതീക്ഷ.

∙ ചലച്ചിത്ര അവാർഡ് വിതരണം

വിവാദങ്ങൾക്കിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം സെപ്റ്റംബർ അവസാനം നടത്താൻ ആലോചന. ചലച്ചിത്ര അക്കാദമി അധികൃതർ ഇക്കാര്യം മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി അറിയിച്ചു. അദ്ദേഹം ഇതിന് അനുമതി നൽകി. മുഖ്യമന്ത്രി സൗകര്യപ്രദമായ തീയതി നൽകിയ ശേഷം അവാർഡ് വിതരണ തീയതി പ്രഖ്യാപിക്കും. എവിടെ വച്ച് അവാർഡ് വിതരണം നടത്തണമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആർഭാടം ഇത്തവണ വേണ്ടെന്നാണ് പൊതുവായുള്ള തീരുമാനം.

English Summary:

Film Conclave Postponed to January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com