ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണത്തിനൊരുങ്ങി ഡിജിപി എസ്.ദർവേഷ് സാഹിബ്. മുഖ്യമന്ത്രിയുടെ വകുപ്പായതിനാലും ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എംഎൽഎ ആയതിനാലും ജാഗ്രതയോടെയാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാൻ പരമാവധി തെളിവുകൾ ശേഖരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സസ്പെൻഷനിലുള്ള എസ്പി: എസ്.സുജിത് ദാസ് എന്നിവർക്കെതിരെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.

എഡിജിപി അജിത് കുമാറും ഡിജിപിയും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. അജിത് കുമാർ സൂപ്പർ ഡിജിപി ചമഞ്ഞതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അജിത് കുമാർ ക്രമസമാധാനച്ചുമതല വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സംഘം മുന്നിൽ കാണുന്നുണ്ട്. അന്വേഷണ സംഘത്തിന് പുറത്തുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരിൽനിന്നും ഡിജിപി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വിവാദ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഫയലുകൾ, ഉത്തരവുകൾ, അതിലുണ്ടായ നടപടികൾ, യാത്രാരേഖകൾ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കങ്ങൾ ചോരരുതെന്നു സംഘത്തിലുള്ളവർക്ക് കർശന നിർദേശമുണ്ട്. 

പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി.സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തതും കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ്. സുജിത്തിനെതിരെ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത്, സ്വർണം പൊട്ടിക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. ഇക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. 

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചപ്പോഴും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഡിജിപി ദര്‍വേഷ് സാഹിബ് മറുപടി നല്‍കിയത്. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്നു മാറ്റണമെന്നും ഡിജിപി വിളിച്ച യോഗത്തില്‍ 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിപി ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ നടപടി തുടങ്ങി. അന്‍വര്‍ ആരോപിച്ച കൊലക്കേസിന്റെ സിഡി ഫയല്‍ അടക്കം ഹാജരാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. മറ്റ് ആരോപണങ്ങളില്‍ 4 സംഘങ്ങളായി തിരിഞ്ഞു തെളിവു ശേഖരിക്കും. അതിനൊപ്പം അന്‍വറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും.

English Summary:

Kerala Police Rocked by Corruption Allegations, DGP Launches Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com