ADVERTISEMENT

തിരുവനന്തപുരം∙ ഭീകര ജീവി, പൂരം കലക്കി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച്, മുഖ്യമന്ത്രിക്കെതിരെ പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്. എഡിജിപി എം.ആർ.അജിത്കുമാറിനും പി.ശശിക്കും എതിരെയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. കോൺഗ്രസ് സമര പരമ്പരകളുടെ തുടക്കമാണിതെന്ന പ്രഖ്യാപനത്തോടെയായിരുന്നു മാർച്ച്. മുഖ്യമന്ത്രിയുടെ ദുർഭരണത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞു. 

മുഖ്യമന്ത്രി രാജിവച്ചില്ലെങ്കിൽ ജനങ്ങൾ അടിച്ചുപുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.  8 വർഷത്തെ ഭരണത്തിൽ 1.35 ലക്ഷം സ്ത്രീകൾ പീഡനത്തിനിരയായി. മനുഷ്യജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകര ജീവിയാണു മുഖ്യമന്ത്രി. കുടുംബത്തിന്റെ സമ്പത്തിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ലെന്നും ചില ഉദ്യോഗസ്ഥർക്കു മുന്നിൽ മുഖ്യമന്ത്രി ദുർബലനാണെന്നും സുധാകരൻ ആരോപിച്ചു. 

എഡിജിപി അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചെന്ന ആരോപണത്തിന് മറുപടിയില്ലാത്ത ഭീരുവാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബിജെപിക്കു വേണ്ടിയാണു പൊലീസ് ഇടപെട്ട് തൃശൂർ പൂരം കലക്കിയത്. പൂരം കലക്കി പിണറായി വിജയൻ എന്നാകും മുഖ്യമന്ത്രി അറിയപ്പെടുക. സ്വർണ കള്ളക്കടത്തിനു പുറമേ സ്വർണം പൊട്ടിക്കാനും മടിക്കാത്ത സംഘമാണു മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളത്. ബിജെപിയുടെ തണലിലാണു മുഖ്യമന്ത്രി ജീവിക്കുന്നത്. എഡിജിപിക്കെതിരായ അന്വേഷണം ജനങ്ങളെ കബളിപ്പിക്കലാണ്. സിപിഎമ്മിനെ കുഴിച്ചുമൂടി വാഴവച്ചിട്ടേ പിണറായി വിജയൻ പോകൂ– സതീശൻ പറഞ്ഞു. 

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പ്രസംഗിച്ചു. കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.

രാഹുലിന്റെ ജാമ്യം: വിധി ഇന്ന്

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം നൽകിയാൽ കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധി വയ്ക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ. പൊതുമുതൽ നശിപ്പിച്ചതിനു കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ മാത്രം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു വർഷത്തിനിടെ 3 കേസുകളുണ്ടെന്നായിരുന്നു വാദം. എന്നാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പേരിൽ പ്രതിയെ ജയിലിലിടരുതെന്ന ഹൈക്കോടതി നിരീക്ഷണം രാഹുലിനു വേണ്ടി അഡ്വ. മൃദുൽ ജോൺ ചൂണ്ടിക്കാട്ടി.  ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. രാഹുലും മറ്റു 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണു ജയിലിൽ കഴിയുന്നത്.

English Summary:

"Monster" CM Must Resign, Roars KPCC Chief Sudhakaran in Scathing Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com