ADVERTISEMENT

കോട്ടയം∙ കാലാവധി പൂർത്തിയാക്കിയ കേരള ഗവർണർ ആരിഫ് മുഹമദ് ഖാനെ സ്ഥാനത്തുനിന്നു നീക്കി പുതിയ ആളെ നിയമിക്കുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കാലാവധി പൂർത്തിയായാലും കേന്ദ്ര സർക്കാർ നിർദേശം വരുന്നതുവരെ ഗവർണർക്കു പദവിയിൽ തുടരാനാകും. ഇതിനുദാഹരണമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്.

തമിഴ്നാട് ഗവർണർ ആർ.എൻ.രവി 2019 ഓഗസ്റ്റ് ഒന്നിനാണ് നാഗാലാൻഡ് ഗവർണറായി ചുമതലയേറ്റത്. പിന്നീട് 2021 സെപ്റ്റംബറിൽ അദ്ദേഹത്തെ തമിഴ്നാട് ഗവർണറായി ട്രാൻസ്ഫർ ചെയ്തു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ അഞ്ചു വർഷ കാലാവധി പൂർത്തിയായെങ്കിലും കേന്ദ്രത്തിൽനിന്നു പ്രത്യേക നിർദേശം വരാത്തതിനാൽ അദ്ദേഹം ഗവർണർ സ്ഥാനത്തു തുടരുകയാണ്.

കേരളത്തിൽ ആരിഫ് മുഹമദ് ഖാനും സർക്കാരുമായി നിലനിൽക്കുന്ന സ്വരചേർച്ചയില്ലായ്മയുെട നീണ്ട പരമ്പരയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടതെങ്കിൽ, ഇതിനു സമാനമായ സംഭവവികാസങ്ങളാണ് തമിഴ്നാട്ടിലും നടക്കുന്നത്. സ്റ്റാലിൻ സർക്കാരുമായി നിരന്തരം കൊമ്പുകോർക്കുന്ന ആർ.എൻ.രവിയെ, ഗവർണർ പദവിയിൽനിന്നു മാറ്റണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അടക്കം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചിട്ടും നടപടിയുണ്ടായില്ല.

തമിഴ്നാട് രാജ്ഭവനു നേർക്കുണ്ടായ പെട്രോൾ ബോംബ് ആക്രമണം, ദേശീയഗാനത്തെ ചൊല്ലി നിയമസഭയിൽനിന്ന് ഗവർണർ നടത്തിയ വോക്കൗട്ട്, മുൻമന്ത്രി സെന്തിൽ ബാലാജിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ, സംസ്ഥാനത്ത് സംഭവിച്ച ക്രമസമാധാന തകർച്ചയെ വിമർശിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ – സർക്കാർ ബന്ധം തമിഴ്നാട്ടിൽ ആടിയുലഞ്ഞിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ വച്ച വിഷയം സുപ്രീംകോടതി വരെ കയറിയതും ഈ തർക്കങ്ങളുടെ ബാക്കിപത്രമായിരുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും കാലാവധി പൂർത്തിയാക്കിയ ആർ.എൻ.രവിയെ, തമിഴ്നാട് ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിച്ചതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത് വ്യക്തമല്ലെങ്കിലും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്ന നിലയ്ക്ക് കേരളവും തമിഴ്നാടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്റത്ത്, യുപി ഗവർണർ ആനന്ദബെൻ പട്ടേൽ എന്നിവരും 5 വർഷ കാലാവധി പൂർത്തിയാക്കിയവർ ആണെന്നു കൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ബിജെപി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളെ മാറ്റി നിർത്തിയാൽ തമിഴ്നാടും കേരളവും മാത്രമാണ് ഇതിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. 

ഇക്കഴിഞ്ഞ ജൂലൈ 31ന് തെലങ്കാന ഗവർണറായി ജിഷ്ണു ദേവ് വർമയെയും രാജസ്ഥാൻ ഗവർണറായി ഹരിഭാവു ഭഗദെയും സിക്കിം ഗവർണറായി ഓം പ്രകാശ് മാഥൂരിനെയും ജാർഖണ്ഡ് ഗവർണറായി സന്തോഷ് ഗംഗവാറിനെയും ചത്തീസ്ഗഢ് ഗവർണറായി രമൺ ദെക്കയെയും നിയമിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലും കേരളം, തമിഴ്നാട് ഗവർണർമാരുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

English Summary:

Will Kerala Governor Arif Mohammed Khan See an Extension After His Term Ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com