ADVERTISEMENT

തിരുവനന്തപുരം∙ ഇപ്പോഴത്തെ സാഹചര്യത്തിൽ, ആർഎസ്എസ് നേതാവിനെ കണ്ടു ചർച്ച നടത്തി എന്ന കാരണത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ആർഎസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല. ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 9ന് പഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം നീക്കുകയും ചെയ്തു. അജിത് കുമാർ കേന്ദ്രസർക്കാരിനു കീഴിലെ ജീവനക്കാരനാണ്.

സിപിഎം ഭരിക്കുമ്പോൾ, രാഷ്ട്രീയ വിരുദ്ധ ചേരിയിലുള്ള സംഘടനയിലെ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ചർച്ച നടത്തിയതിന്റെ പേരിലാണ് വിവാദം ഉയർന്നത്. ഇതിന്റെ പേരിൽ സസ്പെൻഷന് നിയമപരമായി കഴിയില്ല. സ്ഥാനത്തുനിന്ന് മാറ്റാം. എം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന മറ്റ് ഗുരുതര ആരോപണങ്ങളുടെ പേരിൽ വകുപ്പുതല നടപടിയെടുക്കാം. സസ്പെൻ‌ഡ് ചെയ്യുകയോ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി അപ്രധാന തസ്തികയിൽ നിയമിക്കുകയോ ചെയ്യാം. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ അതിന് തയാറായിട്ടില്ല. ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ സർക്കാരുമായി തെറ്റിയതിനെ തുടർന്ന് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായാണ് നിയമിച്ചത്. വിരമിച്ചതും ആ തസ്തികയിൽ തന്നെ. ബിജെപി ബന്ധമുണ്ടെന്ന പേരിൽ മുൻ ഡിജിപി സെൻകുമാറിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടു ചെയ്തിട്ടും അജിത്കുമാറിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നില്ല. നടപടിയില്ലാത്തത്, കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാകാമെന്ന ആരോപണത്തെ ബലപ്പെടുത്തുന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. വീഴ്ച കണ്ടെത്തിയാൽ സംസ്ഥാന സർക്കാരിന് സസ്പെൻഡ് ചെയ്യാം. ഉപജീവനത്തിനുള്ള ബത്ത ലഭിക്കും. ആറു മാസത്തേക്കാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുക. ആറു മാസം പൂർത്തിയാകാറാകുമ്പോൾ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ചേർന്ന് സാഹചര്യം പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും സസ്പെൻഷൻ നീട്ടും. റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കാൻ നിർദേശിച്ചാലും അന്തിമ തീരുമാനം സർക്കാരിന്റേതാണ്. ഒരു വർഷം മാത്രമേ സസ്പെൻഷനിൽ നിർത്താൻ സംസ്ഥാന സർക്കാരിനു കഴിയൂ. സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറണം. കേന്ദ്രമാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിക്കാൻ കഴിയും.

English Summary:

Ajit Kumar Controversy: Can Kerala Government Act Against ADGP for Meeting RSS Leaders?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com