ADVERTISEMENT

കോട്ടയം∙ സ്വർണത്തിന് സമീപകാലത്ത് വില വൻതോതിൽ കൂടിയെങ്കിലും അത് ഓണക്കാല വിൽപനയെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ. ഓണക്കാലം വിവാഹ സീസൺ കൂടി ആയതാണ് ഗുണമാകുന്നത്. ഉപഭോക്താക്കളിൽ നല്ലൊരുപങ്കും കല്യാണ പാർട്ടികൾ. അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് വാങ്ങൽ അളവ് വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

2023ലെ ഓണക്കാലത്ത് 43,600 രൂപയായിരുന്നു ഒരു പവന് വില. ഇന്നത്തെ വില 53,720 രൂപയും. 10,120 രൂപ അധികം. എന്നാൽ, വിപണിയിൽ ഉപഭോക്താക്കളുടെ തിരക്കാണെന്നും കഴിഞ്ഞവർഷത്തേക്കാൾ 20 ശതമാനത്തിൽ കുറയാത്ത വിൽപന വളർച്ച ഇക്കുറി പ്രതീക്ഷിക്കുന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ 'മനോരമ ഓൺലൈനോട്' പറഞ്ഞു.

ഓണം അടുത്തെത്തിയതോടെ 'അക്ഷയതൃതീയ'യ്ക്ക് സമാനമായ തിരക്ക് പല ഷോറൂമുകളിലും ദൃശ്യമാണ്. വിവാഹ ആഭരണങ്ങൾ വാങ്ങുന്നവരാണ് അധികവും. വിവാഹ പർച്ചേസുകളിൽ 90 ശതമാനത്തോളവും മുൻകൂർ ബുക്ക് ചെയ്ത് എത്തുന്നതുമാണ്. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ വില വർധന ബാധിക്കില്ലെന്നതാണ് നേട്ടം. സാധാരണ ഒരുവർഷം കേരളത്തിൽ ഒരുലക്ഷം കോടി രൂപ മുതൽ 1.25 ലക്ഷം കോടി രൂപവരെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ട്. ഇതിന്റെ 15-20 ശതമാനം ഓണക്കാലത്താണ്. ഇക്കുറിയും 20 ശതമാനത്തിൽ കുറയാത്ത വിൽപനവളർച്ച ഓണക്കാലത്ത് പ്രതീക്ഷിക്കുന്നു. അതായത് 20,000 മുതൽ 25,000 കോടി രൂപ വരെ വിറ്റുവരവ്. ആഭരണത്തിന് പുറമേ സമ്പാദ്യമായും മലയാളികൾ സ്വർണത്തെ കാണുന്നതാണ് വിൽപന കരുത്തോടെ മുന്നോട്ട് പോകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് ആനുപാതികമായി പവന് 4,000 രൂപയോളം കുറഞ്ഞിരുന്നു. പിന്നീടും വില വർധിച്ചതിന് പിന്നിൽ യുദ്ധം പോലെയുള്ള രാജ്യാന്തര കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വിലവർധന ഉപഭോക്താക്കളെ അകറ്റിയിട്ടുണ്ടെന്ന അഭിപ്രായമാണ് 'എകെജിഎസ്എംഎ' എന്നുതന്നെ പേരുള്ള മറ്റൊരു സ്വർണ വ്യാപാര സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്രയ്ക്കുള്ളത്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും വിവാഹ പാർട്ടികളാണ്. മുൻകാലങ്ങളിൽ 100-200 പവൻ ആഭരണങ്ങൾ വിവാഹ പാർട്ടികൾ വാങ്ങിയിരുന്നെങ്കിൽ ഇപ്പോഴത് 50 പവനൊക്കെയായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഉപഭോക്താക്കൾ അധികവും ചെറിയ പർച്ചേസുകളാണ് നടത്തുന്നത്. ഓണസമ്മാനമായും മറ്റും കൈമാറാൻ വള, കമ്മൽ, മോതിരം, മൂക്കുത്തി തുടങ്ങിയവയാണ് ഇതിലധികവും. പണിക്കൂലിയിൽ ഇളവ്, നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ തുടങ്ങിയ ഓണക്കാല ഓഫറുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പരിശ്രമങ്ങളും വ്യാപാരികൾ നടത്തുന്നുണ്ട്.

English Summary:

Onam Gold Rush: Kerala Jewelry Sales Defy Price Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com