ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് താരസംഘടനയായ അമ്മയിലുണ്ടാക്കിയ പൊട്ടിത്തെറി തുടരുന്നു. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തി. ഇക്കാര്യവുമായി ഇവർ വിവിധ ട്രേ‍ഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു. അമ്മ പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്നാണ് തന്റെ വിവരമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

അമ്മ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടികളെപ്പോലെ പെരുമാറാൻ കഴിയില്ലെന്നും അമ്മ നേതൃത്വം പലപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലപ്പോഴും അഴകൊഴമ്പൻ നിലപാടിനു പകരം കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമുള്ളവർ സംഘടനയിലുണ്ട്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുർബലമായ പ്രതികരണം അമ്മയ്ക്കുള്ളിൽ തന്നെ പൊട്ടിത്തെറികൾക്ക് വഴിവയ്ക്കുകയും ഇതിനു പിന്നാലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങൾ ട്രേ‍ഡ് യൂണിയൻ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയർമാൻ സിബി മലയിലിനെയും ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കാണുന്നത്.

അമ്മയിലെ അംഗങ്ങൾ തങ്ങളെ കണ്ടിരുന്ന കാര്യം ബി.ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. എന്നാൽ പിളർപ്പല്ല അവർ ഉദ്ദേശിക്കുന്നത് എന്നും അമ്മ നിലനിർത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ രൂപീകരിച്ചാൽ ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്യാൻ സാധിക്കുമോ എന്നും ചോദിച്ചിരുന്നു. സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾ തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

അമ്മയുടെ പ്രവർത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴിൽ നിഷേധം അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാത്ത സംഘടനാ രീതി മാറ്റണമെന്ന ആവശ്യമുള്ളവരുമൊക്കെയാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവർ. അതുകൊണ്ടു തന്നെ അമ്മയിൽ തുടർന്നുകൊണ്ടു പുതിയ സംഘടന രൂപീകരിക്കുമോ അതോ അമ്മയെ പിളർത്തിക്കൊണ്ട് പുതിയ സംഘടന ഉണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. തങ്ങൾ മാക്ട എന്ന സാംസ്കാരിക സംഘടനയിലും ഫെഫ്കയിലും അംഗമാണെന്നും ഈ രീതി അഭിനേതാക്കൾക്കും പിന്തുടരാമെന്നും ഉണ്ണികൃഷ്ണൻ പറയുന്നുണ്ട്. എന്നാൽ ഏറെക്കുറെ നിർജീവമായ അവസ്ഥയാണ് ഇപ്പോൾ മാക്ടയുടേത്. പുതിയ സംഘടന വന്നാൽ അമ്മയുടെ അവസ്ഥയും ഈ അവസ്ഥയിലെത്തുമോ എന്നതും പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com