ADVERTISEMENT

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിനു സർക്കാർ കൈമാറി. ഹൈക്കോടതി നിർദേശം നൽകിയതിനു പിന്നാലെയാണു നടപടി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനാണു റിപ്പോർട്ട് കൈമാറിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്നു പൊലീസ് ആസ്ഥാനത്തു ചേരും. 

റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്നു സൂചനയുണ്ട്. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ല്യുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വയ്ക്കും. ‍സിനിമാമേഖലയിൽ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനവും അറിയിക്കും.

സിനിമാനയം രൂപപ്പെടുത്താനുള്ള കോൺക്ലേവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തും. ഏറെ രഹസ്യമായി സൂക്ഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ പേരിലേക്ക് എത്തിയാൽ ഉണ്ടായേക്കാവുന്ന സാഹചര്യത്തെപ്പറ്റി സർക്കാരിനു ബോധ്യമുണ്ട് എന്നതിനാൽ വേണ്ടത്ര ഗൃഹപാഠം ചെയ്തായിരിക്കും നടപടികൾ. സാംസ്കാരിക വകുപ്പ് സൂക്ഷിച്ച റിപ്പോർട്ട് ഭേദഗതികളോടെ ആദ്യം പുറത്തുവന്നു. പിന്നീട് കോടതിക്കു മുന്നിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലേക്കും ഇപ്പോൾ സമ്പൂർണ റിപ്പോർട്ട് എത്തി. ദേശീയ വനിതാകമ്മിഷൻ റിപ്പോർട്ട് തേടാനുള്ള സാധ്യതയുമുണ്ട്.

English Summary:

Hema Committee Report: Government Hands Over Findings to Special Investigation Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com