ADVERTISEMENT

കോഴിക്കോട്∙ പ്രസവത്തിൽ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയും മരണത്തിന് കീഴടങ്ങി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണു ഗർഭപാത്രം തകർന്നു ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലായിരുന്നു അശ്വതിയെ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവു മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേയ്ക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്ടർ തയാറായില്ല. വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപസമയത്തിന് ശേഷം ഗർഭപാത്രം തകർന്നുകുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നെങ്കിലും അശ്വതിയുെട ജീവൻ രക്ഷിക്കാനായില്ല.

വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ലെന്നാണ് ആരോപണം. അതേസമയം, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അശ്വതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ സിസേറിയൻ നടത്താനുള്ള സാഹചര്യമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ...

മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അശ്വതി (35) എന്ന യുവതിയെ രണ്ടാമത്തെ പ്രവത്തിനായി സെപ്റ്റംബർ 7 ന് അഡ്മിറ്റ് ചെയ്തു. ഇവരുടെ ആദ്യത്തെ പ്രസവം സുഖപ്രസവം ആയിരുന്നു. ഈ ഗർഭത്തിൽ പ്രഷർ കൂടിയതുകൊണ്ടു 37 ആഴ്ചയിൽ മരുന്നുവെച്ചു പ്രസവിപ്പിക്കാൻ തീരുമാനമെടുക്കുകയും, സെപ്റ്റംബർ 10 മുതൽ അതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 11 ഉച്ചയ്ക്കുശേഷം പ്രസവവേദന തുടങ്ങുകയും സാധരണ പ്രസവം നടക്കാനുള്ള എല്ലാ സാധ്യതകളും കണ്ടു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായി തുടർന്നു.

വെളുപ്പിന് എകദേശം 3 മണിക്ക് പ്രസവം അടുത്തതായി കണ്ടു. സുഖപ്രസവം നടത്താനുള്ള എല്ലാ തയാറെടുപ്പുകളും ലേബർ റൂമിൽ സജ്ജമാക്കി. പെട്ടന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നതായി കണ്ടതുകൊണ്ട് സിസേറിയൻ ചെയ്യാനായി യുവതിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. സിസേറിയൻ ചെയ്യാനായി വയർ തുറന്നപ്പോൾ ഗർഭപത്രത്തിൽ വിള്ളലുണ്ടായിരിക്കന്നതായും മറുപിള്ള വിട്ടിരിക്കുന്നതായും കണ്ടു. കുഞ്ഞിനെ പുറത്തെടുത്ത് ഉള്ളിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചു. എകദേശം 40 കുപ്പി രക്തം കൊടുക്കേണ്ടിവന്നു. ഇത്രയും രക്തം കട്ടപ്പിടിക്കാത്ത സാഹചര്യം വന്നതിനാൽ വളരെ അപൂർവമായി സംഭവിക്കുന്ന ‘മൾട്ടി ഓർഗൻ ഫെയിലർ’ എന്ന അവസ്ഥ ഉണ്ടായി. ഈ അവസ്ഥ ചികിൽസിക്കുന്നതിന് ECMO എന്ന നൂതന ചികിത്സാരീതിവേണം എന്നതിനാൽ രോഗിയെ മൈത്ര ആശുപത്രിയിലേക്ക് റെഫർ ചെയ്തു.

English Summary:

Kozhikode Hospital Accused of Negligence After Infant Dies, Mother Critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com