ADVERTISEMENT

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അടിസ്ഥാനരഹിതമായ കഥകൾ മെനയാൻ ശ്രമിക്കുന്നുവെന്ന് കേരള സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേരളത്തിന്റെ ഗുരുതര ആരോപണം. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ ഇതുവഴി അട്ടിമറിക്കാൻ ദിലീപ് ലക്ഷ്യമിട്ടെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ സുനിൽ എന്ന പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

വിചാരണ നീട്ടിക്കൊണ്ടുപോകാനായി ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയെ ഏഴ് ദിവസവും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും ആണ് ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചത്. ഇതിന് പുറമെ സംവിധായകൻ ബാലചന്ദ്രകുമാറിനെ 35 ദിവസവും, സൈബർ ഫൊറൻസിക് വിദഗ്ധൻ  ഡോ. സുനിൽ എസ്.പിയെ 21 ദിവസവും, സൈബർ ഫൊറൻസിക് വിദഗ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചുവെന്നും കേരളം ചൂണ്ടിക്കാട്ടി. 

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞുവെന്നും വിചാരണ സമയത്ത് മിക്ക പ്രതികളും കോടതിയിൽ സ്ഥിരമായി ഹാജരാകാറില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമവാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കുമെന്നും, ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 

വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമുള്ള പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളി. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്. അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

English Summary:

Kerala Accuses Dileep of Fabricating Stories in Actress Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com