ആറന്മുള ഉത്തൃട്ടാതി ജലമേള: കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ
Mail This Article
പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിലെ ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതിനാൽ ജലമേള കാണാൻ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.
നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ആറന്മുള ഉത്തൃട്ടാതി ജലോത്സവം നടത്തിയത്. എ ബാച്ചിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത 4 പള്ളിയോടങ്ങളാണു ഫൈനലിൽ മാറ്റുരച്ചത്.
വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു, മന്ത്രി വീണാ ജോർജ് വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.