ADVERTISEMENT

കൊച്ചി∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. 

2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. ‘‘സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്നു തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്നു പറഞ്ഞാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്നു പറഞ്ഞ് ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോടു പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്.’’- എന്നായിരുന്നു യുവതിയുടെ ആരോപണം.

എന്നാൽ ഇതിനുപിന്നാലെ ആരോപണങ്ങൾ നടി നിഷേധിച്ചിരുന്നു. രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, സിനിമയിലെ ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നു താൻ പറഞ്ഞിരുന്നെന്നും ഈ മൊഴി നൽകാതിരിക്കാനും ഇക്കാര്യങ്ങൾ‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേർന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങൾ എന്നുമാണു നടി വിശദീകരിച്ചിരുന്നത്.

English Summary:

Actress Accusing Mukesh of Harassment Now Booked Under POCSO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com