ADVERTISEMENT

മലപ്പുറം∙ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നു പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒട്ടനവധി സത്യസന്ധരുണ്ട്. നല്ല രീതിയിൽ ഐക്യമുള്ള ഉദ്യോഗസ്ഥരുണ്ട്. രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. അവരുടെ മനോവീര്യം വലിയ രീതിയിൽ ഉയരുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

‘‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും’’– അൻവർ പറഞ്ഞു.

‘‘തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും കടല വറക്കുന്നവർക്കും അറിയാം. ഞാൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ എഡിജിപിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല’’– അൻവർ വിശദീകരിച്ചു. 

‘‘കള്ളക്കടത്തിന്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം. ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. തനിക്ക് ആ വിശ്വാസം തീരെയില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കൽ‌ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹം പുറത്തായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. ആ മാനസികാവസ്ഥയിൽ നിന്നും അദ്ദേഹം മാറിയിട്ടില്ല. ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പൊലീസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ്. വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തു പോകുന്നത്’’ – അൻവർ പറഞ്ഞു.

‘‘പരാതി നൽകിയ രീതി ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്. എന്നാൽ താൻ ഈ കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററിൽ അറിയിച്ചിരുന്നു. കോടിയേരി സഖാവ് ഉള്ള കാലം മുതൽ പരാതി കൊടുക്കാറുണ്ട്. നാലോ അഞ്ചോ തവണ പാർട്ടി സെക്രട്ടറിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്. താൻ പഴയ കോൺഗ്രസുകാരനാണ്. ഇഎംഎസും പഴയ കോൺഗ്രസാണ്. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു.

മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് അജിത് കുമാർ ആദ്യം പറഞ്ഞ പ്രതികരണമാണ്. ആ പ്രതികരണമാണ് മുഖ്യമന്ത്രിയെക്കൊണ്ട് തെറ്റിധരിപ്പിച്ച് പറഞ്ഞത്. ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. ഇവരെന്നെ വേണ്ടാന്ന് പറയുമ്പോൾ ഞാൻ എന്റെ മാർഗം നോക്കും. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ട്. അതെല്ലാം ശശിയ്ക്കെതിരാണ്. പലരും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്. അവർ മുഖ്യമന്ത്രിയെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്താണ് വിവരങ്ങൾ അറിയിക്കാത്തത്. മുഖ്യമന്ത്രിയെ ഇവർ പൊട്ടക്കിണറ്റിൽ ചാടിക്കുകയല്ലേ. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ‌ ചാടിക്കാൻ നോക്കുന്നവരാണ് അദ്ദേഹത്തിന്റെ ആളുകളെന്ന് പറയുന്നവർ.  പാർട്ടി അന്വേഷണം നടത്തട്ടെ. ഞാൻ പറഞ്ഞത് മുഴുവൻ കളവാണെന്ന് പാർട്ടി പറയുമ്പോൾ‌ ആലോചിക്കാം. കാത്തിരുന്നു കാണാം. ബൈബിളിൽ ഒരു വാക്യമുണ്ട്, ക്ഷമിക്കുന്നവർക്കാണു വിജയമെന്ന്. ഞാൻ ക്ഷമിക്കാൻ തയാറാണ്. പൊലീസിന്റെ മനോവീര്യം തകർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനവും തെറ്റാണ്’’ – അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com