ADVERTISEMENT

കാർവാർ (കർണാടക)∙ ഷിരൂരിൽ‌ കോഴിക്കോട് സ്വദേശി അർജുൻ അടക്കം കാണാതായ മണ്ണിടിച്ചിലിനുശേഷം ഗംഗാവലി പുഴയിൽ ലോറികൾ ഉഗ്ര സ്ഫോടനത്തിൽ തകർന്നു എന്ന സംശയം കൂടുതൽ ബലപ്പെടുന്നു. ഇന്നലെ ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ടാങ്കർ ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിലായിരുന്നു.

മണ്ണിടിച്ചിലിൽ ടാങ്കർ പൊട്ടിത്തെറിച്ചോ ഹൈടെൻഷൻ ലൈൻ പൊട്ടി പുഴയിലേക്കു വീണോ സംഭവിച്ച സ്ഫോടനത്തിന്റെ സൂചനകളാണ് ഇന്നലെ ലഭിച്ച വാഹന അവശിഷ്ടങ്ങളിലുള്ളത്. സംഭവദിവസം വലിയ സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷിയും ഷിരൂർ കുന്നിനു മറുകരയിലെ താമസക്കാരനുമായ നാഗേഷ് ‘മനോരമ’യോടു നേരത്തേ വെളിപ്പെടുത്തിയിരുന്നു. സ്ഫോടനം സംഭവിച്ചപ്പോൾ വാഹനഭാഗങ്ങൾ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചതാവാം പല സ്ഥലങ്ങളിലായി ടാങ്കർ ഭാഗങ്ങൾ പുഴയിൽ ചിതറിക്കിടക്കുന്നതിന്റെ കാരണമെന്നു സംശയിക്കുന്നു.

∙ വാഹന ഭാഗങ്ങൾ സ്ഫോടനത്തിൽ പല കഷ്ണങ്ങളായി!‌

മണ്ണിടിച്ചിലിൽപ്പെട്ട ഇന്ധന ടാങ്കർ ലോറിയുടെ പിൻഭാഗം മാത്രമാണ് അപകടം നടന്ന ഉടനെ കിലോമീറ്ററുകൾ അകലെനിന്നു ലഭിച്ചിരുന്നത്. ഇന്നലെ ഇന്ധന ടാങ്കറിന്റ മുൻവശത്തെ ആക്സിലും രണ്ടു ടയറുകളുമടങ്ങുന്ന ഭാഗവും കാബിന്റെ സ്റ്റിയറിങ് അടക്കമുള്ള ബോഡിയും ലഭിച്ചു. മണ്ണിടിച്ചിൽ കാരണം മാത്രം ടാങ്കർ ലോറി ഇങ്ങനെ പല കഷ്ണങ്ങളായി വേർപെടാനുള്ള സാധ്യത തീരെ ഇല്ല. സ്ഫോടനവും പൊട്ടിത്തെറിയും സംഭവിച്ചതിന്റെ ഫലമായാണ് ഇങ്ങനെ സംഭവച്ചതെന്നു കരുതുന്നു.

ഗംഗാവലി പുഴയിൽനിന്നും കണ്ടെടുത്ത വാഹനഭാഗം. ചിത്രം. അഭിജിത് രവി. മനോരമ
ഗംഗാവലി പുഴയിൽനിന്നും കണ്ടെടുത്ത വാഹനഭാഗം. ചിത്രം. അഭിജിത് രവി. മനോരമ

∙ അർജുന്റെ ലോറിക്ക് എന്ത് സംഭവിച്ചു?

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പുഴയിൽ മുങ്ങി നടത്തിയ പരിശോധനയിൽ ഇന്നലെ പല സ്ഥലത്തുനിന്നായി ലഭിച്ച രണ്ടു ടാങ്കർ ലോറി ഭാഗങ്ങളും ഡ്രജറിലെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണു കരയ്ക്കെത്തിച്ചത്. അർജുന്റെ ലോറിക്ക് എന്തു സംഭവിച്ചു എന്നതിൽ ദുരുഹത തുടരുന്നു. പുഴയുടെ അടിത്തട്ടിൽ ലോറി ഉണ്ടാവാനാണു സാധ്യത കൂടുതൽ. അതേസമയം ഒഴുകിപ്പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി, വെള്ളം സംഭരിക്കുന്ന പാത്രം സൂക്ഷിക്കുന്ന സ്റ്റാൻഡ് എന്നിവ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇവ രണ്ടും പല സ്ഥലത്തുനിന്നാണ് ലഭിച്ചത്.

∙ സൂനാമി പോലെ വെള്ളം ഉയർന്ന സ്ഫോടനം

ഗംഗാവലി നദിയുടെ മറുകര പ്രദേശം മാടങ്കേരി ഉൾവരെ എന്ന സ്ഥലമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതൽ താമസം. ഇവിടത്തെ വീടുകളെല്ലാം തകർന്നു തരിപ്പണമായിരുന്നു. വീടുകളിലെ പാത്രങ്ങളടക്കമുള്ള ഉപകരണങ്ങളും ചളുങ്ങിയ നിലയിലായിരുന്നു. സംഭവം നടക്കുമ്പോൾ ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡ ‘മനോരമ’യോടു വെളിപ്പെടുത്തിയതിങ്ങനെ:

ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത വാഹനഭാഗം. ചിത്രം. അഭിജിത് രവി∙ മനോരമ
ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത വാഹനഭാഗം. ചിത്രം. അഭിജിത് രവി∙ മനോരമ

‘‘പുഴക്കരയിൽ ഇരിക്കുകയായിരുന്നു ഞാൻ. ഈ സമയം കുന്നിൽ‌നിന്ന് മണ്ണ് ഇടിഞ്ഞു വീണ് മരത്തടി കയറ്റിയ ഒരു ലോറിയെയും കൊണ്ടു പുഴയുടെ തീരത്തേക്കു നീങ്ങി വരുന്നതു കണ്ടു. ഇങ്ങനെ വന്ന ടൺകണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കട(ധാബ)യെയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടത്.

ഇതേസമയം കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വരുന്നുണ്ടായിരുന്നു. ഈ ലൈൻ പുഴയിലേക്കു വീണ ഉടനെ പുഴയിലെ വെള്ളം മൊത്തം വറ്റിയപോലെ തോന്നി. തുടർന്നു വെള്ളം പെട്ടെന്ന് സൂനാമി പോലെ ഉയർന്നു കരയിലേക്ക് ഇരച്ചുകയറി വീടുകൾ തകർ‌ത്തു. പിന്നീട് കുറെ മത്സ്യങ്ങളും ചത്ത നിലയിൽ കണ്ടെത്തി. കരയിലെ തെങ്ങുകളും നശിച്ചു.

∙ സ്ഫോടനം ഉണ്ടായെങ്കിൽ എങ്ങനെ?

ഷിരൂരിൽ സംഭവദിവസം ഉഗ്ര സ്ഫോടനവും ഭുമികുലുക്കവും ഉണ്ടായെന്നു നാട്ടുകാർ സൂചിപ്പിക്കുന്നുണ്ട്. ഗംഗാവലി നദിയുടെ മറുകരയിലെ ആറു വീടുകൾ സ്ഫോടനത്തിൽ പൂർണമായും തകർന്നിരുന്നു. സംഭവദിവസം ദേശീയപാതയിൽനിന്നു പുഴയിലേക്ക് രണ്ട് എൽപിജി ടാങ്കറുകൾ തെറിച്ചു വീണതിൽ ഒന്നു മാത്രമാണു പുഴയിൽ ഏഴു കിലോമീറ്റർ അകലെനിന്നു കണ്ടെത്താനായത്. മറ്റൊന്നിന്റെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെ കുറിച്ചു വിവരമില്ല. പുഴയിലേക്കു വീണ ലോറിയിലെ എൽപിജി ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചതുമാവാം വെള്ളം മുകളിലേക്ക് ഉയരാനും സ്ഫോടനത്തിനും കാരണം.

കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചു കയറിയിരുന്നു. ഈ സമയത്ത് ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനവും ഉണ്ടായി. പുഴയിലെ വെള്ളം തിളച്ചുമറിയുന്ന ചൂട് അനുഭവപ്പെട്ടെന്നും ദൃക്സാക്ഷിയായ തമ്മു വെങ്കട പറഞ്ഞു. അതേസമയം തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. തീരത്തെ കരിങ്കല്ലുകളും ഗ്രാമത്തിലെ വീടുകളിലേക്കു തെറിച്ചു വീണു. ഹൈ ടെൻഷൻ ലൈൻ പുഴയിലേക്കു പൊട്ടിവീണതാണോ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ പുഴയിൽ സ്ഫോടനത്തിനു കാരണമായതെന്നു പരിശോധിക്കേണ്ടി വരും. ഹൈ ടെൻഷൻ ലൈൻ പൊട്ടി എൽപിജി സിലിണ്ടറിനുമേൽ വീണോ എന്നതും വ്യക്തമല്ല.

English Summary:

Shirur Landslide: Did a Massive Explosion Cause the Gangavalli River Tragedy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com