ADVERTISEMENT

മലപ്പുറം∙ വനംമന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ട് എന്നായിരുന്നു അൻവറിന്റെ പരാമർ‌ശം.

‘‘വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വോട്ടു ചോർച്ചയുണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്യൂണിസ്റ്റ് രീതിയല്ല’’– അൻവർ പറഞ്ഞു.

വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണ്. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാവുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിനു വിധേയമാകാത്ത, അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിവയ്ക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ പറഞ്ഞു.

വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻ അപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭാ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും  പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരമെന്നും അൻവർ പറഞ്ഞു. 

‘‘മനുഷ്യർക്കും ഇവിടെ ജീവിക്കണം. ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്ക്കരിച്ചു. ഓസ്ട്രേലിയയിൽ കങ്കാരുക്കളെ  കൊല്ലാൻ തോക്ക് നൽകിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അവര്‍ കോടികൾ മുടക്കി പല ഭാഗത്തും കെട്ടിടങ്ങൾ ഉണ്ടാക്കുകയാണ്. തന്‍റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കിൽ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്തേനെ. ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ. തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാർ ഇരുട്ടടി അടിച്ചേനെ. ഇപ്പോൾ മൊബൈൽ ഫോൺ വന്നതോടെ അതിനും കഴിയാതായി’’– അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com