ADVERTISEMENT

കോട്ടയം∙ തൃശൂർ മോഡൽ എടിഎം കവർച്ചകൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് റിട്ട. എസ്‌പി ആർ.കെ ജയരാജ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. കേരള പൊലീസിൽ നൈറ്റ് പട്രോളിങ്ങിലുണ്ടായ ഗുരുതര വീഴ്ചയിലേക്കാണ് തൃശൂരിലെ എടിഎം കവർച്ച വിരൽചൂണ്ടുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് നൈറ്റ് പട്രോളിങ്. നഗരങ്ങളിൽ ഫ്ലയിങ് സ്ക്വാ‍ഡ് സംവിധാനവുമുണ്ട്. പലപ്പോഴും ഇതു കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ജയരാജ് പറഞ്ഞു.

‘‘പുലർച്ചെ രണ്ടു മണിയാകുമ്പോഴേക്കും നമ്മുടെ പൊലീസ് സ്റ്റേഷനുകളിൽ നൈറ്റ് പട്രോളിങ് അവസാനിക്കും. ഒന്നുകിൽ വണ്ടി സൈഡ് ഒതുക്കും, അല്ലെങ്കിൽ സ്റ്റേഷനിലേക്കു തിരിച്ചു വന്നിട്ടുണ്ടാകും. രണ്ടും മൂന്നും ദിവസം ആവർത്തിച്ച് നൈറ്റ് ഡ്യൂട്ടി വരുന്നതു പൊലീസുകാരുടെ ജോലിയെ ബാധിക്കുന്നുണ്ട്. പുലർച്ചെ 3 മുതൽ 4വരെ കേരളത്തിൽ ഏതു ഭാഗത്തു നോക്കിയാലും പൊലീസുകാരെ കാണാൻ സാധിക്കില്ല. ഈ സമയത്താണു മോഷണങ്ങളും ആക്രമണങ്ങളുമെല്ലാം കൂടുതൽ നടക്കുന്നത്. ജോലി സമ്മർദം ഏറ്റവും ബാധിക്കുന്നത് നൈറ്റ് ഡ്യൂട്ടിയെയാണ്. ബ്രിട്ടിഷുകാരുടെ കാലത്തെ നൈറ്റ് ബീറ്റ് പൊളിച്ചെഴുതേണ്ട സമയമായി. പല സ്റ്റേഷനുകളിലും രാത്രി പട്രോളിങ്ങില്ല. ആൾക്ഷാമമാണ് പ്രധാന കാരണം. തൃശൂർ സിറ്റിയും ഷൊർണൂരുമൊക്കെ പൊലീസ് സംവിധാനം ഉണ്ടാകേണ്ട സ്ഥലമാണ്’’ – ജയരാജ് പറഞ്ഞു.

ആർ.കെ.ജയരാജ് (Photo: Special Arrangement)
ആർ.കെ.ജയരാജ് (Photo: Special Arrangement)

നൈറ്റ് പട്രോളിങ്ങിനു പോകുന്ന പൊലീസിന്റെ കൈയിൽ ലാത്തിപോലും ഉണ്ടാകാറില്ല. രാത്രി 10 മണിക്കുശേഷമാണ് പെറ്റി പിടിത്തം കൂടുതൽ നടക്കുന്നത്. ഡ്രൈവറോട് ബുക്കും പേപ്പറും കാണിക്കാൻ പറയുന്നതല്ലാതെ തിരച്ചിലൊന്നും നടക്കാറില്ല. നൈറ്റ് പട്രോളിങ്ങിൽ സമഗ്ര മാറ്റം വരുത്താൻ ആഭ്യന്തര വകുപ്പ് പഠനസമിതിയെ നിയോഗിക്കണമെന്നും ജയരാജ് ആവശ്യപ്പെട്ടു.

‘‘ഭൂരിപക്ഷം എടിമ്മുകളിലും സെക്യൂരിറ്റി ഇല്ല. പല ബാങ്ക് മാനേജർമാരോടും ചോദിക്കുമ്പോൾ പഴയ കാലമല്ലല്ലോ എല്ലാം സെക്യൂരിറ്റി ഡിവൈസുള്ള ഉപകരണങ്ങളാണ് എന്നാണ് അവർ പറയുന്നത്. ക്യാമറ അടക്കം കറുത്ത സ്പ്രേ അടിച്ച് നശിപ്പിച്ചത് നമ്മൾ ഇന്നു കണ്ടു. അവർക്കു സമയം ഉണ്ടായിരുന്നെങ്കിൽ ക്യാമറ കൂടി കൊണ്ടുപോയേനേ. എത്രയോ കാശ് ബാങ്കുകൾ പല കാര്യങ്ങൾക്കും ചെലവഴിക്കുന്നു.

kerala-police-local-news
പ്രതീകാത്മക ചിത്രം: മനോരമ

വൈകിട്ട് ആറു മുതൽ പുലർച്ചെ ആറു വരെ എല്ലാ ബാങ്കുകളിലും സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണം. ധനകാര്യ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി രാത്രി 11 മണിക്കുശേഷം പ്രത്യേക പട്രോളിങ് വേണം. പ്രതികൾ വളരെയധികം വിദഗ്ധരാണെന്ന കാര്യം മറക്കരുത്’’– അദ്ദേഹം ഓർമിപ്പിച്ചു.

English Summary:

ATM Theft in Thrissur Exposes Gaps in Kerala's Night Patrolling System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com