ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ‌ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള  സർവകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗൺസിൽ) തീരുമാനം ഗവർണർ തടഞ്ഞു.

സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ  റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ട്‌ പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി (മാനേജിങ് കൗൺസിൽ) ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ  തീരുമാനിക്കുകയായിരുന്നു.

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ്  ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സർവകലാശാലയുടെ തീരുമാനം. വെറ്ററിനറി യൂണിവേഴ്സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമിക് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്സിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധാർഥന്റെ മാതാപിതാക്കളും സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും ഗവർണർക്ക്  നിവേദനം നൽകിയിരുന്നു.

കോളജ് ഡീനിനേയും അസിസ്റ്റന്റ് വാർഡനേയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ വിസമ്മതിച്ച വിസി  ഡോ. കെ.എസ്.അനിൽ ഇത് സംബന്ധിച്ച് മേൽ നിർദ്ദേശങ്ങൾക്കായി രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് കൗൺസിൽ തീരുമാനം തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിട്ടത്.

English Summary:

JS Siddharth Death: The governor blocked the decision to reinstate officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com