ADVERTISEMENT

മലപ്പുറം ∙ സിപിഎമ്മിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് പി.വി.അൻവർ എംഎൽഎ. പാർട്ടിയെ ദുർബലമാക്കാൻ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വർണക്കടത്തിനെപ്പറ്റിയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞതെന്ന് അൻവർ വിശദീകരിച്ചു.  അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ടു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ. പി.ശശിയുൾപ്പെടെയുള്ളവർക്കെതിരെ പാർട്ടിക്ക് നൽകിയ കത്ത് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അൻവർ ആവർത്തിച്ചു. സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണുള്ളതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അത് നടക്കാറില്ല. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു. വടകരയിൽ കെ.കെ.ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നത് പാർട്ടി സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണെന്നും അൻവർ പറഞ്ഞു.

‘‘എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.  ഏഴാം കൂലിയായ അൻവർ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാൻ, സംഘടനയുമായി ബന്ധമില്ലാത്തവൻ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാർട്ടി കാണുന്നത്. ഞാൻ പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും. ജീപ്പിൽ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. എനിക്കെതിരെ മൂർദാബാദ് വിളിച്ചവർ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചു’’– അൻവർ വിശദീകരിച്ചു.

എല്ലാവർക്കുമെതിരെ സംസാരിക്കുമെന്നായിരുന്നു പ്രതിപക്ഷത്തോടുള്ള സമീപനത്തെ കുറിച്ചുള്ള അൻവറിന്റെ മറുപടി. ‘‘രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്ക് എതിരെയാണു സംസാരിക്കുന്നത്. ജനങ്ങൾ എവിടെ നിൽക്കുന്നു എന്നറിയാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിൾ ഫോം ഇട്ടത്’’– അൻവർ പറഞ്ഞു. പുതിയ പാർട്ടി ആലോചിക്കുമോ എന്ന ചോദ്യത്തിന് പിന്തുണ നൽകാൻ ജനം തയാറാണെങ്കിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘കപ്പൽ ഒന്നായി മുങ്ങാൻ പോവുകയാണ്. കപ്പൽ ദുർബലമായി തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാൻ വന്നവൻ എന്ന രീതിയിലാണ് കണ്ടത്. എം.ആർ. അജിത് കുമാർ സ്ഥാനത്ത് തുടരാതെ മാറിയതുകൊണ്ട് എന്താണ് കാര്യം. കസേര മാറുമെന്നല്ലാതെ മറ്റെന്താണ് സംഭവിക്കുക. അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്ത് പോലും കയറാൻ അനുവദിക്കരുത്. പൂരം കലക്കിയതിൽ എന്ത് അന്വേഷണമാണ് നടക്കുന്നത്. പ്രഹസനമാണ്. മാധ്യമങ്ങൾ അതിന് പുറകേ പോയി സമയം കളയരുത്’’– അൻവർ പറഞ്ഞു.

.

English Summary:

PV Anvar respond to CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com