ADVERTISEMENT

ചെന്നൈ∙ കൈക്കൂലി കേസിൽ ജയിലിലായിരുന്ന മുൻ മന്ത്രി സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭ ഉടൻ ഉടച്ചു വാർത്തേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാലിന്റെ മകനും കായിക – യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര, മന്ത്രിസഭയിൽ കൂടുതൽ ശക്തിയാർജിക്കും. സെന്തിൽ കൂടി തിരിച്ചെത്തിയാൽ ഡിഎംകെയ്ക്കു പടിഞ്ഞാറൻ തമിഴ്നാട്ടിലെ സ്വാധീനം ഇരട്ടിക്കുമെന്നുറപ്പാണ്. സെന്തിലിന്റെ മോചനം കേന്ദ്ര ഏജൻസികളെ പ്രതിക്കൂട്ടിലാക്കാനുള്ള ഡിഎംകെയുടെ ശ്രമങ്ങൾക്കു കൂടുതൽ ശക്തിപകരും.

കേസിനെ തുടർന്ന് 2023 ജൂണിലാണ് സ്റ്റാലിൻ മന്ത്രിസഭയിൽ എക്സൈസ് – വൈദ്യുതി മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നെഞ്ചുവേദന വന്ന ബാലാജി തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയുമായി തുടർന്നു. റിമാൻഡിലായ സെന്തിലിനെ ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്കു മാറ്റി. ജയിലിലായ സെന്തിൽ, മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവർണർ ആർ.എൻ.രവി രംഗത്തെത്തി. പിന്നീട് ഈ വർഷം ഫെബ്രുവരിയിലാണ് സെന്തിൽ മന്ത്രിസ്ഥാനം രാജിവച്ചത്.

ഇപ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങിയ സെന്തിൽ ബാലാജി, വീണ്ടും മന്ത്രിസഭയിലേക്കു തിരിച്ചെത്തുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തേ സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ഉദയനിധി ഉപമുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്നും വാർത്തകൾ വന്നിരുന്നു. സെന്തിൽ ബാലാജിക്കു ജാമ്യം ലഭിക്കുന്ന മുറയ്ക്കു പുനഃസംഘടന മതിയെന്ന തീരുമാനത്തിലേക്ക് ഡിഎംകെ എത്തുകയായിരുന്നുവെന്നാണു സൂചന.

മുൻപ് അണ്ണാ ഡിഎംകെയിലായിരുന്നു സെന്തിൽ ബാലാജി. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന സെന്തിൽ, ജോലിക്കു കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പിന്നീട് പാർട്ടി വിട്ട് ഡിഎംകെയിലെത്തി. സെന്തിലിനെ പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രത്യേകിച്ച് കൊങ്കുനാട്ടിലെ ഡിഎംകെയുടെ മുഖമായാണ് പാർട്ടി ഉയർത്തിക്കാട്ടിയത്. വർഷങ്ങളായി അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങൾ, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് അനുകൂലമാക്കിയതിനു പിന്നിൽ സെന്തിലിന്റെ പങ്ക് ചെറുതല്ല.

സെന്തിൽ പുറത്തുവരുന്ന സമയവും പ്രസക്തമാണ്. സെന്തിലിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ, ഇപ്പോൾ ആ പദവിയിൽനിന്ന് താത്കാലികമായി മാറിനിൽക്കുകയാണ്. മാത്രമല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, കവിതാ റാവു എന്നിവർ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയെന്നതും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി‍ജെപി തങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ കക്ഷികളുടെ വാദത്തിനു ശക്തിപകരുകയാണ്. 

ജയിൽ മോചിതനായ സെന്തിലിനു പുറമെ, ഉപമുഖ്യമന്ത്രിയായി ഉദയനിധിയെയും ‍ഡിഎംകെ കൊണ്ടുവന്നേക്കും. ഇതിനു പുറമെ ഡിഎംകെയിലെ യുവനിരയെ നേതൃത്വത്തിലേക്കു കൊണ്ടുവരാനും മന്ത്രിസഭാ പുനഃസംഘടനയിലൂടെ സ്റ്റാലിൻ ലക്ഷ്യമിടുന്നുണ്ട്. കാ‍ഞ്ചീപുരം എംഎൽഎയും യുവജനവിഭാഗം നേതാവുമായ എഴിലരസനും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. യുവനിരയ്ക്കു സ്ഥാനം നൽകുന്നതോടെ മന്ത്രിസഭയിലെ  പ്രായമായവർ പുറത്തേക്കു പോകാനാണു സാധ്യത.

English Summary:

Senthil Balaji's Return Sparks Tamil Nadu Cabinet Reshuffle Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com