ADVERTISEMENT

കോഴിക്കോട് ∙ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അലിഞ്ഞു ചേരാൻ വിട്ടുകൊടുക്കാതെ അർജുനെ കൊണ്ടുവന്നപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്ക് എടുത്തപ്പോൾ അർജുന്റെ കുഞ്ഞുമകൻ അയാന്റെ കരച്ചിൽ‌ കണ്ടുനിന്നവരുടെ ഉള്ളുലച്ചു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും കണ്ണീരോടെ മൃതദേഹപേടകത്തിനരികിൽ ഇരുന്നു. പൊതുദർശനം പൂർത്തിയാക്കി അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. 11.45ന് അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററോളം നീണ്ടു. എത്രയും പെട്ടെന്ന് ആളുകൾക്ക് അന്തിമോപചാരം അർപ്പിച്ച് തിരികെ പോകാനുള്ള ക്രമീകരണങ്ങൾ പൊലീസ് ഒരുക്കി.

arjun-funeral-280914
അർജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ. ചിത്രം: മനോരമ
arjun-funeral-wife-280913
അർജുന്റെ മൃതദേഹത്തിനു സമീപം കണ്ണീരോടെ ഭാര്യ കൃഷ്ണപ്രിയ. ചിത്രം: മനോരമ
arjun-funeral-280913
അർജുന്റെ മൃതദേഹം വീടിനു പുറത്തെ പന്തലിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: സജീഷ് പി. ശങ്കർ ∙ മനോരമ
arjun-funeral-280912
അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പുറത്തു തടിച്ചുകൂടിയിരിക്കുന്ന ജനം. ചിത്രം∙ മനോരമ
arjun-funeral-280911
അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചപ്പോൾ
arjun-funeral-280914
arjun-funeral-wife-280913
arjun-funeral-280913
arjun-funeral-280912
arjun-funeral-280911

ചിതയെരിയുമ്പോൾ, നിറകണ്ണുകളോടെ ലോറി ഉടമ മനാഫും അർജുനെ തിരയാൻ ഒരു ഘട്ടത്തിൽ നേതൃത്വം നൽകിയ ഈശ്വർ മാൽപെയും തൊട്ടടുത്തു നിൽക്കുന്നുണ്ടായിരുന്നു. തിരച്ചിൽ പ്രവർത്തനങ്ങൾ പല ദുർഘടങ്ങളിലൂടെയും കടന്നുപോയപ്പോൾ, ഈശ്വർ മാൽപെ അർജുന്റെ വീട്ടിലെത്തി, ജീവനോടെയല്ലെങ്കിലും അർജുനെ വീട്ടിലെത്തിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.

രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പുലർച്ചെ മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ കാത്തുനിന്നു. എട്ടു മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ ആറു മുതൽ ആളുകൾ കവലയിൽ എത്തിയിരുന്നു. എട്ടരയോടെ മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും പ്രായമായ അമ്മമാരും നിറകണ്ണുകളോടെ കാത്തുനിന്നു. മന്ത്രി എ.െക.ശശീന്ദ്രൻ, എംപിമാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് സെയിൽ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.

വീടിന് സമീപത്തെത്തിയപ്പോൾ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി. വീട്ടുപരിസരത്ത് ആളുകൾ തിങ്ങിനിറഞ്ഞു. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.

ഇന്നലെ വൈകിട്ട് 7.15 നാണ് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേക്കു പുറപ്പെട്ടത്. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെ പൂർത്തിയായിരുന്നു. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വേണ്ടിവരുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.

ഇന്നു വൈകിട്ട് അനുശോചനയോഗം നടക്കും. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ അർജുന്റെ ഓർ‍മകളിൽ ഒത്തുചേരും.

English Summary:

Shirur Landslide: Adieu Arjun- Funeral Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com