ADVERTISEMENT

തിരുവനന്തപുരം∙ ഉദ്യോഗസ്ഥരുമായും പൊതു പ്രവർത്തകരുമായും എല്ലാ കാലത്തും ആർഎസ്എസ് സംവദിച്ചിരുന്നെന്നും അത്‌ തുടരുമെന്നും സമ്പർക്ക് പ്രമുഖ് എ.ജയകുമാർ. എഡിജിപി എം.ആർ.അജിത്കുമാർ ഉന്നത ആർഎസ്എസ് നേതാക്കളെ കണ്ടത് ജയകുമാറിനൊപ്പമായിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമൂഹമാധ്യമത്തിലൂടെ ജയകുമാർ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ സന്ദർശനമാണെന്നാണ് അജിത്കുമാർ സർക്കാരിനെ അറിയിച്ചത്.

പ്രമുഖരുമായുള്ള കൂടികാഴ്ചകൾ തുടരുമെന്നും, മൊഴിയെടുക്കുന്നതിന് പൊലീസിന്റെ നോട്ടിസ്‌ കിട്ടിയാലും ഇല്ലെങ്കിലും കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെടുമെന്നും ജയകുമാര്‍ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിലെ മുതിർന്ന അധികാരികളെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും ആശയങ്ങൾ പങ്കിടുന്നതും സംശയങ്ങൾ ദൂരീകരിക്കുന്നതും സംഘടന തുടങ്ങിയ കാലം മുതലുള്ള സംവിധാനമാണ്. ഇങ്ങോട്ടു വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, സിവിൽ സർവീസുകാർ തൊട്ടു സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.

കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവീസിൽ തുടരുന്ന എത്രയോ ഐപിഎസുകാരും, ഐഎഎസുകാരും, ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധി പേർ ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തന്നോടൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ നോട്ടിസ് അയക്കാൻ തുടങ്ങിയാൽ അതിനായി സർക്കാർ പുതിയ വകുപ്പ് ആരംഭിക്കേണ്ടി വരുമെന്നും ജയകുമാർ പറഞ്ഞു.

English Summary:

RSS Leader K Jayakumar's Post on Meeting with ADGP MR AjithKumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com