ADVERTISEMENT

നിലമ്പൂർ∙ സ്വന്തം തട്ടകത്തിൽ, ആയിരക്കണക്കിനു പേരെ അണിനിരത്തിയ പൊതു സമ്മേളനത്തിൽ നടത്തിയ രണ്ടര മണിക്കൂർ പ്രസംഗത്തിലൂടെ പി.വി.അൻവർ സിപിഎമ്മിനു നൽകുന്ന സന്ദേശം വ്യക്തം– പിന്മാറാനില്ല. നേർക്കു നേർ നിന്നു പോരാടാൻ തന്നെയാണു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസുമുൾപ്പെടെയുള്ള നേതാക്കളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച അൻവർ, പാർട്ടിയെയും സാധാരണ പ്രവർത്തകരെയും ഒരിക്കലും തള്ളിപ്പറയില്ലെന്നു ആവർത്തിച്ചു. പാർട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങൾ എണ്ണിപ്പറഞ്ഞ അൻവർ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മിൽ ചേർന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു. 

പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെയുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അൻവറിന്റെ പ്രസംഗം. സമ്പൂർണ സ്വതന്ത്രനായി മത്സരിച്ചാലും നിലമ്പൂർ മണ്ഡലത്തിൽ നിന്നു ജയിക്കാനുള്ള കളമൊരുക്കാനുള്ള ശ്രമങ്ങളും അൻവറിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും മുൻ ആരോപണങ്ങൾ ആവർത്തിക്കാനാണു ചെലവഴിച്ചത്. വർഗീയവാദിയെന്ന ആരോപണവുമായി സിപിഎം തുടങ്ങിയ പ്രചാരണത്തെ ചെറുക്കാൻ തന്റെയും കുടുംബത്തിന്റെയും മതനിരപേക്ഷ പശ്ചാത്തലം വിശദമായി വിവരിച്ചു. അഞ്ചു നേരം നമസ്കരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അതിന്റെ പേരിൽ നാലു പേർ ചേർന്നു ചാപ്പ കുത്താൻ ശ്രമിച്ചാൽ അതു നടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

നിലമ്പൂർ മണ്ഡലത്തിനു കീഴിൽ രണ്ടു ഏരിയാ കമ്മിറ്റുകളാണു സിപിഎമ്മിനുള്ളത്. നിലമ്പൂർ, എടക്കര കമ്മിറ്റികൾക്കു കീഴിൽ അൻവറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. ഇതിൽ പ്രകോപനപരമായ മുദ്രവാക്യം ഉയരുകയും ചെയ്തു. എന്നാൽ, ഈ രണ്ടു ഏരിയാ കമ്മിറ്റുകൾക്കു കീഴിലെ പ്രകടനത്തിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ ആളുകളെ പൊതുയോഗത്തിൽ അണിനിരത്താൻ അൻവറിനായി. ഇൻക്വിലാബ് വിളികൾ മുഴക്കിയാണു അണികൾ അൻവറിനെ സ്റ്റേജിലേക്കു ആനയിച്ചത്. 

അൻവറിനു മേൽ കള്ളക്കടത്തുകാരന്റെയും വർഗീയതയുടെയും ചാപ്പ കുത്തുന്ന സിപിഎം നിലപാടിലെ വൈരുധ്യം സ്വാഗത പ്രസംഗം നടത്തിയ മുൻ ഏരിയാ കമ്മിറ്റിയംഗം ഇ.എ.സുകു ചൂണ്ടിക്കാട്ടി. 2016ൽ അൻവറിനെ നിലമ്പൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതു സിപിഎം സംസ്ഥാന നേതൃത്വമാണെന്നു സുകു പറഞ്ഞു. മണ്ഡലത്തിലെ 2 ഏരിയാ കമ്മിറ്റികൾ പൂർണമായി എതിർത്തിട്ടും സംസ്ഥാന സെക്രട്ടറിവരെ എത്തി പ്രത്യേക യോഗം വിളിച്ചാണു അൻവറിന്റെ സ്ഥാനാർഥിത്വത്തിനു അംഗീകാരം നൽകിയത്. അതേ അൻവറിനെ തള്ളിപ്പറയുമ്പോൾ നിലമ്പൂരിലെ സഖാക്കൾക്കു എങ്ങനെ ഉൾക്കൊള്ളാനാകുമെന്നു സുകു ചോദിച്ചപ്പോൾ സദസ്സിൽ നിന്നു വലിയ ആരവം ഉയർന്നു. 

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ച പൊതുയോഗത്തിലുമുണ്ടായി. നിലമ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള അന്ധ വിദ്യാലയത്തിനു ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്നു പണം നൽകുന്നതു തടയാൻ ശ്രമിച്ചുവെന്നും അൻവർ ആരോപിച്ചു. പ്രതിഷേധ പ്രകടനങ്ങളിലൂടെ സിപിഎം ഉയർത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന അൻവറിന്റെ പ്രഖ്യാപനമായിരുന്നു പൊതുയോഗം. സിപിഎം അതിനു എന്തു മറുപടി നൽകുമെന്നു കണ്ടറിയണം.

English Summary:

P.V. Anwar Challenges CPM Leadership, Vows to Fight Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com