ADVERTISEMENT

സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ വിശദീകരണ യോഗമാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ പ്രധാന വാർത്ത.പേര് അൻവർ എന്നായതുകൊണ്ട് മുസ്ലീം വർഗീയ വാദിയാക്കാനാണ് ശ്രമമെന്നുപറഞ്ഞാണ് അൻവർ വിശദീകരണയോഗത്തിൽ പ്രസംഗിച്ചുതുടങ്ങെിയത്. രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായി വിജയനെന്നും ഹൃദയത്തിൽ പിണറായി വാപ്പ തന്നെയായിരുന്നുവെന്നും അൻവർ വികാരവായ്പോടെ പറഞ്ഞു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കൂത്തുപറമ്പ് സമരനായകൻ പുഷ്പന് ജന്മനാട് വിടചൊല്ലിയതിനും കേരളം ഇന്ന് സാക്ഷ്യം വഹിച്ചു. പ്രമുഖ നേതാക്കളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ചൊക്ലിയിലെ പുഷ്പന്റെ വീട്ടിൽ അന്താഭിവാദ്യം അർപ്പിക്കാനായി എത്തിയത്. 

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകയാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. 

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിറകെ ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. സെന്തിൽ ബാലാജിയും പുതിയ മന്ത്രിസഭയിൽ അംഗമാണ്. തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാംതവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 

ഹിസ്ബുല്ലയ്ക്കുണ്ടായ തിരിച്ചടിയായിരുന്നു ലോകം ശ്രദ്ധിച്ച പ്രധാന വാർത്ത. ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ ഇസ്രയേൽ വധിച്ചെന്നു ഇസ്രയേൽ സൈന്യം പറഞ്ഞെങ്കിലും ഇക്കാര്യം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

നേപ്പാളിലെ ‌‌വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്തമഴയിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേരെ വെള്ളപ്പൊക്കത്തിൽ കാണാതായി. 

English Summary:

Todays news wrap 2024 September 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com