ADVERTISEMENT

ന്യൂഡൽഹി ∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച നടൻ സിദ്ദീഖ് അന്വേഷണം സംഘം ആവശ്യപ്പെട്ടാൽ ഏതു സമയവും ഹാജരാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സിദ്ദീഖിനു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് വൈകിട്ടു പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും വരെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഏതു സമയത്തും ഹാജരാകണമെന്നാണു കോടതി നിർദേശിച്ചിരിക്കുന്നത്. മറ്റു വ്യവസ്ഥകൾ  ആവശ്യമെങ്കിൽ വിചാരണ കോടതി നിർദേശിക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്താലും വിചാരണ കോടതി നിർദേശിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്ന് വ്യക്തമാക്കിയാണ് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ഇടക്കാല ഉത്തരവ്.

ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ നടപടികളും ചൂണ്ടിക്കാട്ടി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കേരള സർക്കാരും പരാതിക്കാരും കോടതിയിൽ വാദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിച്ചു ഈ കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അർഥത്തിൽ കാണണമെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. കേസിലെ സാഹചര്യം പൂർണമായും വിശദീകരിക്കാൻ കഴിയുമെന്നും പരാതിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. പിന്നാലെയാണ് ‘ഇത്തരം കാര്യങ്ങൾ’ നടക്കുന്ന സിനിമ വ്യവസായം മലയാളത്തിലേതു മാത്രമല്ലെന്ന കോടതിയുടെ പരാമർശം. ഇതിനു മറുപടിയായി സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉയർത്തി. 

‘‘സിദ്ദിഖ് ഉപയോഗിച്ച ഭാഷ നോക്കു. അയാളുടെ പെരുമാറ്റം നോക്കു. ഫെയ്സ്ബുക്കിലെ പടങ്ങൾക്ക് ലൈക്ക് ചെയ്ത് സിദ്ദിഖ് പരാതിക്കാരിയെ സമീപിക്കുമ്പോൾ അവർക്ക് 19 വയസ്സു മാത്രമായിരുന്നു പ്രായം. ഹോട്ടൽ മുറിയിൽ സംഭവിച്ചത് എന്താണെന്ന കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്’’– വമ്പന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ഇതാണ് അവസ്ഥയെന്നും പരാതിക്കാരിക്കു വേണ്ടി ഗ്രോവർ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ, സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽനിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിനോടു കോടതി നിർദേശിച്ചു. 

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽ നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പർ താര നടനാണെന്നും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസം ഉൾപ്പെടെ മുൻകൂർ ജാമ്യത്തെ എതിർത്ത അതിജീവിതയുടെ അഭിഭാഷകയും കേരള സർക്കാരിന്റെ അഭിഭാഷകയും ചൂണ്ടിക്കാട്ടി. പരാതി വൈകിയതും പരാതിക്കാരി 2019 മുതൽ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ഉൾപ്പെടെ സിദ്ദിഖിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി. മലയാളത്തിലെ അറിയപ്പെടുന്ന നടനായ സിദ്ദിഖ് കേസിന്റെ ഏതു ഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുൾ റോഹത്ഗി വാദിച്ചു. 

എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടും ഇതിൽ സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ച് കേരള സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ  ഐശ്വര്യാ ഭാട്ടി മുൻകൂർ ജാമ്യം എതിർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമാ മേഖലയിൽനിന്നുള്ളവർക്കെതിരെ 29 കേസുകളെടുത്തു കഴിഞ്ഞു. ഇതിൽ നടപടി സ്വീകരിച്ചുവരികയാണു തുടങ്ങിയ വാദങ്ങളും കേരളം ഉന്നയിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുന്നുവെന്ന നിലപാടിൽ കോടതി ഉറച്ചു നിന്നു. വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അർഥത്തിൽ അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്. 19 വയസ്സുള്ളപ്പോഴാണു പരാതിക്കാരിക്ക് സിദ്ദിഖിൽനിന്നു മോശം പെരുമാറ്റമുണ്ടായത്. വർഷങ്ങൾക്കു മുൻപേ സമൂഹമാധ്യമത്തിൽ പിന്തുടർന്നാണ് സിദ്ദിഖ് അവസരം നൽകാമെന്നു പറഞ്ഞു സമീപിച്ചതും പീഡിപ്പിച്ചതുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതിനിടയിലും തടസ്സ ഹർജി നൽകിയവർ കോടതിയിൽ വാദം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുകയാണെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്.

English Summary:

Actor Siddique anticipatory bail Supreme Court observation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com