ADVERTISEMENT

മലപ്പുറം∙സ്വർണ്ണക്കടത്ത് പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. എത്ര രാജ്യദ്രോഹ കുറ്റങ്ങൾ മലപ്പുറത്ത് റജിസ്റ്റർ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ജില്ലയിൽ നടന്ന പല സ്വർണം പൊട്ടിക്കൽ കേസുകളിൽ പിടിയിലായത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. വരും ദിവസങ്ങളിൽ മലപ്പുറത്തിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും ലീഗ് വ്യക്തമാക്കി. 

‘‘മലപ്പുറം ജില്ലയിൽ കള്ളക്കടത്ത് സ്വർണം പിടിച്ചതിന് കാരണം കരിപ്പൂർ വിമാനത്താവളം ഈ ജില്ലയിൽ ആണെന്നതാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ പരസ്യമായാണ് ഡിപ്ലോമാറ്റിക് ബാഗിൽ നിന്ന് സ്വർണം പിടിച്ചത്. ഇതെല്ലാം മലപ്പുറം ജില്ലയുടെ തലയിൽ ഇടണോ? മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെയാകെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അധികാരം നിലനിർത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകൾ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കുന്ന നടപടിയിൽനിന്ന് മുഖ്യമന്ത്രി പുറകോട്ട് പോയേ തീരൂ.’’ – സലാം തുറന്നടിച്ചു.

‘‘തറനേതാവിൽനിന്ന് മുഖ്യമന്ത്രി ഉയരണം. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് ഉത്തരവാദി മലപ്പുറം ജില്ലക്കാർ മൊത്തമാണോ? സ്വർണ്ണക്കടത്ത് പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നുപറയണം. മലപ്പുറത്തിന്റെ പേരിൽ കള്ളപ്രചാരണം നടത്തുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും സന്തോഷിപ്പിക്കാനാണ്. അതിനുതെളിവാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എല്ലാം എവിടെ പോയി. ലാവലിൻ കേസ് എത്ര തവണ മാറ്റിവച്ചു. മന്ത് മുഖ്യമന്ത്രിയുടെ കാലിനാണ്. അൻവറിനെ പോലെ കൂടെക്കിടക്കുന്നവർക്ക് രാപ്പനെ അറിയാം. വരും ദിവസങ്ങളിൽ പ്രതിഷേധം ആളിക്കത്തും’’ – സലാം കൂട്ടിച്ചേർത്തു.

English Summary:

Muslim League challenges chief minister gold smuggling remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com