ADVERTISEMENT

മലപ്പുറം∙ തന്റെ രാഷ്ട്രീയ നീക്കങ്ങൾ വിപ്ലവമായി മാറുമെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് പോകും. സിപിഎം വെല്ലുവിളിച്ചാൽ അതിനു തയാറാണ്. അതിലേക്ക് പോകണോ എന്ന് സിപിഎം നേതൃത്വം തീരുമാനിക്കണമെന്നും പി.വി.അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മലപ്പുറത്തിനു പുറമേ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചില പഞ്ചായത്തുകളിലെ ഭരണം താൻ പറഞ്ഞാൽ പോകും. പാർട്ടി മെക്കിട്ട് കേറിയാൽ ‍താനും പറയുമെന്ന് അൻവർ പറഞ്ഞു. പാർട്ടി പറഞ്ഞത് അനുസരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോഴാണ് പ്രതികരിച്ചത്. പ്രതികരണം ഇപ്പോൾ ഇതിൽ ഒതുക്കുന്നു. നിലമ്പൂരിലെ തന്റെ പൊതുസമ്മേളനത്തിലെ ആൾക്കൂട്ടം ജനം വിലയിരുത്തട്ടെയെന്ന് അൻവർ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കാൻ ആരെയും ക്ഷണിച്ചിട്ടില്ല. 140 മണ്ഡലത്തിലും തന്നെ സ്നേഹിക്കുന്നവരുണ്ട്. 

സ്വർണം വിദേശത്തുനിന്ന് കൊടുത്തയച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് കഴിയില്ലെന്ന് അൻവർ ആവർത്തിച്ചു. വിദേശത്തുള്ള അന്വേഷണത്തിന് കസ്റ്റംസിനാണ് അധികാരം. മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ കാലത്താണ് കൂടുതൽ സ്വർണം പിടിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതികരണം ഇങ്ങനെ:

‘‘ മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ പറയുന്നതാണ്. പൊലീസ് പിടിച്ച ഒരു സ്വർണക്കേസും ശിക്ഷിക്കാൻ കഴിയില്ല. പൊലീസ് പിടിച്ച സ്വർണം പരിശോധിച്ച സ്വർണ പണിക്കാരന് 16 ലക്ഷത്തോളം രൂപ പൊലീസ് കൊടുത്തിട്ടുണ്ട്. ആ തുക പൊലീസ് കൊടുത്തതാണോ? ഇതൊക്കെ പറഞ്ഞാൽ അൻവർ സ്വർണക്കടത്തുകാരെ സഹായിക്കുകയാണെന്ന് പറയും. മുഖ്യമന്ത്രി പറ്റിക്കപ്പെടുന്നത് എന്താണ് അദ്ദേഹം മനസിലാക്കാത്തത്. അതൊക്കെ അദ്ദേഹത്തിന് ബോധ്യപ്പെടാനുള്ള സമയം കഴിഞ്ഞു ’’–പി.വി.അൻവർ പറഞ്ഞു. 

‌മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. ശശി ഇടപാടുകളുടെ ഭാഗമെന്ന് വിശ്വാസമുണ്ട്. ഒരു എസ്പിക്ക് മാത്രം സ്വർണ ഇടപാട് നടത്താൻ കഴിയില്ല. നിയമസഭയിൽ തനിക്ക് കസേരയില്ലെങ്കിൽ നിലത്തിരിക്കും. യുവാക്കൾ വളരെ ആശങ്കയിലാണ്. തൊഴിലിനും പഠനത്തിനുമായി യുവാക്കൾ വിദേശത്തേക്ക് പോകുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല. എല്ലാ യുവാക്കൾക്കും വിദേശത്തേക്ക് പോകാൻ കഴിയില്ല. ഈ പരാതിയൊന്നും സർക്കാർ ചവറ്റുകുട്ടയിലേക്ക് ഇടരുതെന്നും അൻവർ പറഞ്ഞു.

English Summary:

Nilambur MLA P.V. Anwar Stokes Controversy, Promises Political Revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com