ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അനഭിമതനായതോടെ പി.വി.അൻവർ എംഎൽഎയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ. കക്കാടംപൊയിലിൽ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ. നാച്ചുറൽ പാർക്കിലെ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. നിർമാണങ്ങൾ പൊളിച്ചുനീക്കാൻ റീടെൻഡർ ക്ഷണിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 

നദീസംരക്ഷണ സമിതിയുടെ 5 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അൻവറിന്റെ പാർക്കിലെ 4 തടയണകൾ പൊളിക്കാൻ ജനുവരി 31നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ പഞ്ചായത്ത് ഏറെനാൾ നടപടിയെടുക്കാതിരുന്നതോടെ നദീസംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനുശേഷമാണ് തടയണകൾ പൊളിച്ചുമാറ്റിയത്.

എന്നാൽ തടയണകൾ മാറ്റിയതിനൊപ്പം സമീപത്തെ കാട്ടരുവിയും ഉടമകൾ മണ്ണിട്ടു മൂടുകയും കിണറും കോൺക്രീറ്റ് ഓവുചാലും നിർമിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് വീണ്ടും നദീസംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ജില്ലാ കലക്ടറോട് നടപടിയെടുക്കാനും നിർദേശിച്ചു. തുടർന്ന് ഒരു മാസത്തിനുള്ളിൽ നിർമാണങ്ങൾ പൊളിക്കാൻ ജില്ലാ കലക്ടർ ജൂലൈ 25ന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവും ഉടമകൾ അനുസരിച്ചില്ല.

ഉടമകൾ നിർമാണങ്ങൾ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് അതിനുള്ള നടപടിയെടുക്കാമെന്നും ചെലവു വരുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നു. ഇതു പ്രകാരം നിർമാണം പൊളിക്കാൻ സെപ്റ്റംബറിൽ പഞ്ചായത്ത് ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.

English Summary:

Koodaranji Panchayat to Demolish Illegal Structures at PVR Naturo Resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com