ADVERTISEMENT

ന്യൂഡൽഹി∙ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു തയ്യാറാക്കാൻ മായം ചേർത്ത നെയ്യ് ഉപയോഗിച്ചെന്നു പരസ്യമായി ആരോപണമുന്നയിച്ചതിനു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് സുപ്രീം കോടതി വിമർശനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുയരുന്ന ഇത്തരം പ്രസ്താവനകളുടെ ഔചിത്യത്തെയും കോടതി ചോദ്യം ചെയ്തു. പ്രഥമദൃഷ്ട്യാ പരിശോധനയ്ക്ക് വിധേയമാക്കിയത് ഉപേക്ഷിച്ച നെയ്യ് സാമ്പിളുകളാണെന്നാണു ലാബ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതി ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചത്. വിഷയത്തിൽ അന്വേഷണം വേണമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് നിർദേശം തേടാൻ സോളിസിറ്റർ തുഷാർ മേത്തയോട് ആവശ്യപ്പെട്ട കോടതി വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. 

"ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ വികാരത്തെ ബാധിക്കുന്നതാണ് വിഷയം. മുൻ സർക്കാരിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇത്തരം മായം കലർന്ന നെയ്യ് ഒരിക്കലും ലഡു നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രസ്താവന നടത്തിയതായി ചില പത്രവാർത്തകൾ വ്യക്തമാക്കുന്നത്.’’ – കോടതി ചൂണ്ടിക്കാട്ടി. 

വിതരണക്കാരൻ ജൂലൈ 4 വരെ വിതരണം ചെയ്ത നെയ്യ് വിശകലനത്തിന് അയച്ചിട്ടില്ലെന്നും, എന്നാൽ ജൂലൈ 6, 12 തീയതികളിൽ രണ്ട് ടാങ്കറുകളിൽ ലഭിച്ച നെയ്യാണ് എൻഡിഡിബിയിലേക്ക് പരിശോധനയ്ക്കായി അയച്ചതെന്നും ദേവസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആ നാല് സാമ്പിളുകളിലാണ് നെയ്യിൽ മായം കലർന്നതായി കണ്ടെത്തിയത്. ജൂലായ് നാല് വരെ വിതരണം ചെയ്ത നെയ്യ് ഉപയോഗിച്ചാണ് ലഡു നിർമാണം നടത്തിയതെന്നാണ് റിപ്പോർട്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

"ലഡ്ഡു തയ്യാറാക്കാൻ ആ നെയ്യ് ഉപയോഗിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന്, തങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് ദേവസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ജസ്റ്റിസ് വിശ്വനാഥനും പറഞ്ഞു. "മുഖ്യമന്ത്രി ഒരു ഭരണഘടനാ പദവി വഹിക്കുമ്പോൾ, ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ പിന്നെ പരസ്യപ്രതികരണത്തിന്റെ ആവശ്യകത എന്തായിരുന്നു?’’ – കോടതി ചോദിച്ചു. വിഷയത്തിൽ രണ്ടാമതൊരു ലാബ് റിപ്പോർട്ടിന്റെ സാധ്യതയെ കുറിച്ചും കോടതി ചോദിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പരസ്യമാക്കിയ ലാബ് റിപ്പോർട്ടിൽ നിന്നാണ് തിരുപ്പതി ലഡു വിവാദം ഉടലെടുത്തത്, മുൻ വൈഎസ്ആർസിപി സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ ലഡു തയ്യാറാക്കുന്നതിനായി വിതരണം ചെയ്ത നെയ്യിന്റെ സാമ്പിളുകളിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയെന്നായിരുന്നു അവകാശവാദം. സംഭവത്തിൽ അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെയും സംസ്ഥാന സർക്കാർ രൂപീകരിച്ചിരുന്നു.

English Summary:

Tirupati Laddoo Controversy: Judiciary Calls for Separation of Religion and Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com