ADVERTISEMENT

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാർത്ത. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽനിന്നു മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സർക്കാരും അതിജീവിതയും സിദ്ദിഖിന്റെ ആവശ്യത്തെ അതിശക്തമായി എതിർത്തെങ്കിലും ഹർജിയിൽ നോട്ടിസയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. 

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ പുതിയ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ രംഗത്തെത്തി. കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തിലാണ് മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നെന്നും അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ പൊലീസിൽ നിന്നും തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റിയെന്നും അൻവർ ആരോപിച്ചത്

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റവിമുക്തനായതും ഇന്നത്തെ വാർത്താതലക്കെട്ടുകളിൽ ഇടംപിടിച്ചു. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ മോൻസന്റെ മേക്കപ്പ്മാനായ ജോഷി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ അതിവേഗ കോടതി മോൻസൻ മാവുങ്കലിനെ വെറുതെ വിടുകയായിരുന്നു. മോൻസനെതിരെയുള്ള രണ്ടാമത്തെ പോക്സോ കേസായിരുന്നു ഇത്.

ഇതിനിടെ ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിക്കുമെതിരെ ആലുവ സ്വദേശിയായ യുവതി ഇന്ന് പരാതി നൽകി. ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു.

ബഹിരാകാശത്ത് നിന്നൊരു ആശ്വാസ വാർത്തയും ഇന്നെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച്മോറിനെയും തിരിച്ചെത്തിക്കാൻ സ്പേസ് എക്സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാന്ദർ ഗോർബുനോവ് എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകവുമായി ശനിയാഴ്ചയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. 2025 ഫെബ്രുവരിയിലാണ് സുനിതയും ബുച്ച്മോറും ഭൂമിയിലേക്ക് തിരിച്ചെത്തുക. 

English Summary:

Todays news wrap 2024 September 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com