ADVERTISEMENT

തിരുവനന്തപുരം ∙ പിആർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കില്‍ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അഭിമുഖത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ആരൊക്കെ, അവരുമായി മുഖ്യമന്ത്രിക്ക് എന്തു ബന്ധം എന്നതൊക്കെ വ്യക്തമാക്കണം. സിപിഎമ്മിലെ രാഷ്ട്രീയ ജീര്‍ണത ഇടതു മുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിലേക്ക് വഴി തെളിക്കുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. 

പിആര്‍ ഏജന്‍സി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ‘ദ് ഹിന്ദു’ ദിനപത്രം മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് തയാറായത്. അഭിമുഖം നടക്കുമ്പോള്‍ പിആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നെന്ന്  പത്രം വിശദീകരിച്ചിട്ടുണ്ട്. ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളായ വിനീത് ഹാണ്ഡയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പിആര്‍ പ്രതിനിധികള്‍ പത്രത്തിനു കുറിപ്പ് നല്‍കിയത്. ഈ ഏജന്‍സി ആരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നു കൂടി അന്വേഷിക്കണം. 

ഡല്‍ഹിയിലെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടാല്‍ ഏതു പാര്‍ട്ടിക്കു വേണ്ടിയും ഏതു വിഭാഗത്തിലുള്ള നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കെയ്‌സണെന്നു ബോധ്യമാകും. ഇതേ ഏജന്‍സി തന്നെയാണ് ഹിന്ദുവിനും ഖലീജ് ടൈംസിനും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്‍കിയത്. മന്ത്രിമാര്‍ ചോദിച്ചതു പോലെ, മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കണമെങ്കില്‍ എന്തിനാണ് പിആര്‍ ഏജന്‍സി? വഴിയിലൂടെ പോയ ആരെങ്കിലും ദ് ഹിന്ദുവിന് ഒരു അഭിമുഖം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി നല്‍കുമോ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഭിമുഖം നല്‍കിയത്. എന്നിട്ടാണ് അദ്ദേഹം അഭിമുഖത്തില്‍ പറയാത്ത കാര്യം ബുദ്ധിപൂര്‍വം എഴുതിച്ചേര്‍ത്തത്. 

സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് ആദ്യമായി പറഞ്ഞത് പ്രതിപക്ഷമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഞാനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞത്. അന്ന് മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞില്ലല്ലോ? സ്വര്‍ണക്കള്ളക്കടത്തിന് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സര്‍ക്കാരാണെന്നാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ബിജെപി ചെയ്യുന്നതു പോലെ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തിനെ ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണു പോയി. വിവാദമുണ്ടായപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. ദ് ഹിന്ദു പത്രത്തിന്റെ വിശദീകരണക്കുറിപ്പ് വായിച്ചാല്‍ എന്തിനു വേണ്ടിയാണ് ഇതു ചെയ്തതെന്നു മനസ്സിലാകും. 

മറ്റു ചില രാഷ്ട്രീയ ബന്ധങ്ങളുള്ള പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയെ കൊണ്ട് ഈ വാചകം പറയിച്ചത്. ദേശീയ തലത്തില്‍ സംഘ പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത്. മുഖ്യമന്ത്രി പറയാതെയാണ് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എഴുതിക്കൊടുത്തതെങ്കില്‍ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തെങ്കില്‍ അവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? 

അഭിമുഖത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേരുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ആരൊക്കെയാണ് ഒപ്പമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തട്ടെ. കമ്പനി ആര്‍ക്കു വേണ്ടിയാണ് ഇത്രയും കാലം പിആര്‍ ചെയ്തിരുന്നത്? കമ്പനിയുടെ പൊളിറ്റിക്കല്‍ ക്യാംപെയ്ന്‍ ആര്‍ക്കു വേണ്ടിയായിരുന്നു എന്ന് അന്വേഷിച്ചാല്‍ കുറേ കാര്യങ്ങള്‍ കൂടി മനസ്സിലാകും. സാധാരണയായി ഡല്‍ഹിയില്‍ പോയി അഭിമുഖം കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. ദ് ഹിന്ദു പോലുള്ള ഒരു പത്രത്തിന് അഭിമുഖം നല്‍കിയത് ഡല്‍ഹിയിലെ ഏമാന്‍മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്. അവരുടെ നറേറ്റീവാണ് അഭിമുഖത്തിലൂടെ മുഖ്യമന്ത്രി കൊണ്ടുവരാന്‍ ശ്രമിച്ചത്. അവരെ ഭയന്നാണ് മുഖ്യമന്ത്രി ഭരിക്കുന്നത്.

ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ആ ഭയത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മാധ്യമ ഉപദേശകനും മാസം 12 ലക്ഷം മുടക്കിയുള്ള സമൂഹമാധ്യമ കൂട്ടവും പിആര്‍ഡിയും ഉള്ളപ്പോഴാണ് അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയത്. 

ഇടതു മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് പി.വി.അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനം. സിപിഎമ്മിലെ രാഷ്ട്രീയ ജീര്‍ണത ഇടതു മുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിലേക്ക് വഴി തെളിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ നിരവധി സമരങ്ങളാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്. എല്‍ഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ നടത്തിയ ഏക സമരം സോളര്‍ വിഷയത്തിലായിരുന്നു. അത് എങ്ങനെ അവസാനിച്ചെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സമരത്തിനെതിരെ ആയിരക്കണക്കിന് കേസുകളാണ് എടുത്തത്. നവകേരള സദസ്സിന്റെ സമയത്ത് കല്യാശേരി മുതല്‍ തിരുവനന്തപുരം വരെ ലാത്തിച്ചാര്‍ജായിരുന്നു. ഏതു കാലത്താണ് ഇത്രയും സമരങ്ങള്‍ നടത്തിയിട്ടുള്ളത്? സമരം പോരാ എന്നു പറയുന്നവർ സമരത്തിന് വരാത്തവരാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

English Summary:

VD Satheesan Slams Pinarayi Vijayan: PR Controversy Exposes Political Decay in CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com