ADVERTISEMENT

1968 ഫെബ്രുവരി ഏഴിന് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായ വിമാനത്തിലെ മൂന്നു യാത്രക്കാരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ വീണ്ടും ചർച്ചകളിലെത്തുകയാണ് അന്റോനോവ് എൻ–12 എന്ന വിമാനം. ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യഘടകമായിരുന്നു എഎൻ–12 എന്ന സോവിയറ്റ് നിർമിത വിമാനം. എങ്ങനെയാണ് അത് ഇന്ത്യൻ വ്യോമസേനയുെട അവിഭാജ്യ ഘടകമായി മാറിയത്?

ജന്മം സോവിയറ്റിൽ

മുൻപ് യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപയോഗിച്ചിരുന്ന എഎൻ – 10 മോഡൽ വിമാനത്തിന്റെ യുദ്ധപതിപ്പായിരുന്നു എഎൻ –12. 1959 ലാണ് എഎൻ –12 സോവിയറ്റ് യൂണിയന്റെ വ്യോമസേനയുടെ ഭാഗമായത്. ഏതാണ്ട് 1,248 എഎൻ–12 വിമാനങ്ങൾ സോവിയറ്റിന്റെ കൈവശമുണ്ടായിരുന്നു. കാർഗോ – പാരാട്രൂപ്പ് യാത്രാ ആവശ്യങ്ങൾക്കായിരുന്നു അവ ഉപയോഗിച്ചിരുന്നത്. യുഎസ് നിർമിത ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ് വിമാനത്തോടു സാമ്യമുണ്ടായിരുന്ന എഎൻ –12 നെ ‘കബ്’ എന്നാണ് നാറ്റോ  വിശേഷിപ്പിച്ചിരുന്നത്. 1960 ൽ കുറച്ച് എഎൻ–12 വിമാനങ്ങൾ സോവിയറ്റ് യൂണിയനിൽനിന്നു ചൈന വാങ്ങിയിരുന്നു. 1973 വരെ സോവിയറ്റ് യൂണിയൻ ഇവ നിർമിച്ചു. നിലവിൽ എഎൻ –12 ന്റെ 30 ലധികം പതിപ്പുകൾ ലോകത്ത് പലയിടത്തും ഉപയോഗിക്കുന്നുണ്ട്.

ടാങ്കുകൾ വരെ വഹിക്കാൻ ശേഷി

രണ്ടു പൈലറ്റുമാർ, ഒരു ഫ്ലൈറ്റ് എൻജിനീയർ, ഒരു നാവിഗേറ്റർ, ഒരു റേഡിയോ ഓപ്പറേറ്റർ എന്നിവരാണ് എഎൻ–12 പറപ്പിക്കാൻ വേണ്ടത്. 

28,000 കിലോഗ്രാമാണു വിമാനത്തിന്റെ ഭാരം. 20,000 കിലോഗ്രാം വരെ വഹിക്കാനും മണിക്കൂറിൽ 660 കിലോമീറ്റർ വേഗത്തിൽ പറക്കാനും ശേഷിയുണ്ട്. ഒറ്റപ്പറക്കലിന് 5,700 കിലോമീറ്റർ വരെ സഞ്ചരിക്കാം. എഎൻ–12 ന്റെ ചില വിഭാഗം വിമാനങ്ങളിൽ തോക്കുകൾ ഘടിപ്പിക്കാനാവും. ബോംബറായും ഉപയോഗിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഹിമാലയം പോലെയുള്ള മേഖലയിൽ യുദ്ധവിമാനമായും പാരാട്രൂപ്പ് ട്രാൻസ്പോർട്ട് വിമാനമായും ടാങ്കർ ട്രാൻസ്പോർട്ട് വിമാനമായും എഎൻ–12 ഉപയോഗിക്കാനാവും.  

നമ്പർ 44 ഇന്ത്യൻ സ്ക്വാഡ്രണിലേക്ക്

1961 ലാണ് എഎൻ–12 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ‘ഹിമാലയൻ ഗീസുകൾ’ എന്നറിയപ്പെട്ടിരുന്ന നമ്പർ 44 ഇന്ത്യൻ സ്ക്വാഡ്രണിലേക്കായിരുന്നു അവയുടെ വരവ്. 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ എഎൻ–12 വരവറിയിച്ചു. ആദ്യ ഘട്ടത്തിൽ ആറു വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. വൈകാതെ നമ്പർ 25 സ്ക്വാഡ്രണിലും എഎൻ –12 വിമാനങ്ങൾ ഉപയോഗിച്ചു.

ബോംബറായത് 1971 ല്‍ 

എഎൻ –12 ഒരു കാർഗോ – പാരാട്രൂപ്പ് വിമാനമാണെന്നും യുദ്ധമുഖത്ത് നേരിട്ടുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ എഎൻ –12 ന്റെ മറ്റൊരു പതിപ്പായ എഎൻ–12 എസ് ആ ചിന്ത മാറ്റിമറിച്ചു. 1971 ൽ നടന്ന ഇന്ത്യ – പാക്ക് യുദ്ധകാലത്ത് എഎൻ–12എസിനെ ഇന്ത്യൻ വ്യോമസേന ബോംബർ വിമാനങ്ങളായി ഉപയോഗിച്ചു. 1990 വരെ ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യ ഘടകമായിരുന്ന എഎൻ–12 വിമാനങ്ങൾ പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ യുദ്ധവിമാനങ്ങളുടെ വരവോടെ പിൻവലിക്കപ്പെട്ടു. ന്യൂഡൽഹിയിലെ പാലം ഇന്ത്യൻ വ്യോമസേനാ മ്യൂസിയത്തിൽ ഒരു എഎൻ–12 സൂക്ഷിച്ചിട്ടുണ്ട്.

നിലവിൽ അംഗോള, ചാഡ്, ഇത്യോപ്യ, കസഖ്സ്ഥാൻ, മ്യാൻമർ, നൈജീരിയ, റഷ്യ, സുഡാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വ്യോമസേനകൾ എഎൻ –12 ഉം അതിന്റെ പരിഷ്കൃത വിഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്. 

ഓപ്പറേഷൻ പുനരുദ്ധാൻ –3

102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽനിന്നു ലേയിലേക്കു പോകുകയായിരുന്നു എഎൻ–12. കാണാതായ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളു. പത്തനംതിട്ട ഇലന്തൂരിലെ പരേതനായ ഒ.എം.തോമസിന്റെയും ഏലിയാമ്മയുടെയും മകനും കരസേനയിൽ ക്രാഫ്റ്റസ്മാനുമായിരുന്ന തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. 2003 ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2007ൽ ഓപ്പറേഷൻ പുനരുദ്ധാൻ–3 എന്ന പേരിൽ സൈന്യം മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. 2019ലെ തിരച്ചിലിൽ അഞ്ചു പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.

English Summary:

Rohtang tragedy Antonov AN 12 story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com