ADVERTISEMENT

കൊച്ചി ∙ എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. ഒക്ടോബർ 11ന് നടക്കാവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കുറച്ചു കാലമായി സിപിഎമ്മിൽ‌ നിന്ന് അകന്നു നിൽക്കുന്ന സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എല്‍. സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.

വിമത പ്രശ്നങ്ങൾ നിലനിൽക്കുകയും ഒട്ടേറെ പേർ പാർട്ടി വിടുകയും ചെയ്ത മേഖല കൂടിയാണ് ഇവിടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ പരാജയത്തിന് ഉദയംപേരൂരിൽ ലഭിക്കാതെ പോയ പാർട്ടി വോട്ടുകൾ കാരണമായെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ വിലയിരുത്തിയിരുന്നു. തുടർന്നുണ്ടായ തർക്കങ്ങളും ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് സൂചനകൾ.

സ്വരാജിന്റെ തോൽവിയെ തുടർന്ന് സുരേഷ് അടക്കമുള്ള ഏരിയാ കമ്മിറ്റി അംഗങ്ങൾ നടപടി നേരിട്ടിരുന്നു. പാർട്ടി വിശദീകരണം തേടിയെങ്കിലും സുരേഷ് ഇതിന് തയാറായില്ല എന്നാണറിയുന്നത്. ഇതിനു പുറമെയാണ് ആമ്പല്ലൂരിലെ നിർദിഷ്ട ഇലക്ട്രോണിക്സ് പാർക്കിനുള്ള സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും രൂക്ഷമായത്. തുടർന്ന് 2021ൽ പാർക്ക് ഇവിടെ സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.

ഏതാനും വർഷങ്ങളായി സിപിഎമ്മിൽ നിന്ന് അകന്നു പ്രവർത്തിക്കുകയാണ് സുരേഷും അനുയായികളും. ഇവരിൽ വലിയൊരു വിഭാഗത്തിനു സിപിഐയിലേക്ക് പോകാനായിരുന്നു താൽപര്യമെങ്കിലു ഒടുവിൽ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

ഒരു കാലത്ത് ഉദയംപേരൂരിൽ വിഎസ് പക്ഷത്തെ പ്രമുഖ നേതാവായിരുന്ന ടി. രഘുവരൻ ഇപ്പോൾ സിപിഐയിൽ ഉണ്ട് എന്നതാണ് ഇതിനു കാരണം. രഘുവരൻ സിപിഎം ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സമയത്ത് രഘുവരനെതിരെ നിലകൊണ്ട നേതാക്കളിലൊരാളാണ് സുരേഷ്. കോൺഗ്രസിൽ എത്തിയാൽ സുരേഷിനു ഡിസിസി സെക്രട്ടറി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

English Summary:

CPM activists join indian national congress in udayamperoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com