ADVERTISEMENT

കൊച്ചി ∙ വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയിൽനിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കോടതി കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടിയത്. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒക്ടോബർ 18നകം അറിയിക്കാനും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവർ നിർദേശിച്ചു. 

പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വീണ്ടും അധികൃതർക്ക് പുറകെ നടന്ന് കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്തെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു നേരത്തെയുണ്ടായിരുന്ന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വീണ്ടും പ്രവർത്തനക്ഷമമാക്കാനും കോടതി നിർദേശിച്ചു. 

സമാനദുരന്തങ്ങൾ നേരിട്ടപ്പോൾ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കര്‍ണാടകയ്ക്കും ധനസഹായം ലഭിച്ചിരുന്നുവെന്നും, ദുരന്തം കഴിഞ്ഞ് 2 മാസം പിന്നിട്ടിട്ടും കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയിരുന്നു. തുടർന്നാണ് ദേശീയ ദുരന്ത നിവാരണ സമിതി, പിഎം ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവയിൽനിന്ന് ഇക്കാര്യത്തിൽ മറുപടി പ്രതീക്ഷിക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയത്. കേന്ദ്ര സഹായം സംബന്ധിച്ച് മറുപടി നൽകാൻ മുമ്പ് കേസ് പരിഗണിച്ചപ്പോൾ അഡീ. സോളിസിറ്റർ ജനറൽ ഒക്ടോബർ 18 വരെ സമയം തേടിയിരുന്നു. 

നേരത്തെ, വയനാട് ദുരന്തം സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കിയ കണക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഒരോ കാര്യത്തിനും ചെലവഴിക്കേണ്ട ആക്ച്വൽ തുകയാണ് റിപ്പോർട്ടിൽ കാണിച്ചതെന്നും എന്നാൽ അതിനെ വക്രീകരിച്ചു കാണിക്കുകയായിരുന്നു എന്നുമാണ് സർക്കാർ വാദിച്ചത്. എങ്ങനെയാണ് ഈ കണക്കിലേക്ക് എത്തിയത് എന്നതിന്റെ വിശദാംശങ്ങൾ ഉണ്ടോ എന്ന് കോടതി ഇതിനിടെ ആരാഞ്ഞു. ഇത് സമർപ്പിക്കാൻ തയാറാണെന്ന് സർക്കാരും വ്യക്തമാക്കി. 

വയനാട്ടിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വിജ്ഞാപനം വരുമ്പോൾ ഇതിനു പുറത്തുള്ള പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാവണമെന്ന് കോടതി നിർദേശിച്ചു. പരിസ്ഥിതിലോല പ്രദേശമല്ലാത്തിടത്ത് എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാകരുത്. നിർമാണങ്ങൾക്ക് അടക്കം നിയന്ത്രണങ്ങളുണ്ടാവണം. ഇതുസംബന്ധിച്ച് ഇറക്കുന്ന അന്തിമ വിജ്ഞാപനത്തിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വയനാട്ടിലടക്കം സംസ്ഥാനത്തെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റുമായി 2011ൽ രൂപീകരിച്ച് വിജലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനം ഇടക്കാലത്ത് അവസാനിച്ചിരുന്നു. സംസ്ഥാന, ജില്ലാ, ഡിവിഷനൽ മേഖലകളിൽ ഈ കമ്മിറ്റിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കണമെന്നും എല്ലാ മാസവും ജില്ലാ കലക്ടർമാക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

English Summary:

Wayanad Landslide: High Court Slams Centre Over Delay in Aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com