ADVERTISEMENT

തൃശൂർ ∙ നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് ക്ഷേത്രത്തോടു ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം. പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. ഹാളിലെ കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു. ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം.

അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറിൽ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൊലീസിനു പരാതി നൽകി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയിൽ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി 2 നൃത്തങ്ങൾക്കു പിന്നാലെയാണു ഹാളിന്റെ മുകൾനിലയിൽ നിന്നു പുക ഉയരുന്നതു കണ്ടത്. 

പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാൻ എത്തിച്ച പാളപ്പാത്രങ്ങളിൽ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്കു തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി. നർത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഉടൻ തന്നെ ആളുകളെ പൂർണമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവാക്കി.

English Summary:

Fire at Thrissur Paramekkavu Agrashala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com