ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. രൂക്ഷമായ ബഹളത്തിനിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടിസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി സഭ തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് നിലവാരമില്ലാതെ പെരുമാറുന്നതായി മുഖ്യമന്ത്രി പറഞ്ഞതും സ്പീക്കർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതുമാണ് തർക്കത്തിനിടയാക്കിയത്.

സ്പീക്കർക്ക് പക്വതയില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം ചോദ്യോത്തര വേളയിൽ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി. പിന്നീട് ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. 

നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ പുറത്ത് പ്രതിഷേധിക്കുന്നു (Photo: Special Arrangement)
നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ പുറത്ത് പ്രതിഷേധിക്കുന്നു (Photo: Special Arrangement)

‘‘സഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത അധിക്ഷേപ വാക്കുകളാണ് സ്പീക്കറെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പരസ്പര ബഹുമാനം നിലനിർത്തണം. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ മൂർധന്യദിശയാണ് ഇപ്പോള്‍ കണ്ടത്. എത്രമാത്രം അധഃപതിക്കാം എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തെളിയിക്കുന്നത്. സഭ ഇത് അവജ്ഞയോടെ തള്ളുന്നു. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല’’–മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൂന്യവേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. 

‘‘ഞാൻ നിലവാരമില്ലാത്തയാളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി നല്ല വാക്കു പറ‍ഞ്ഞിരുന്നെങ്കിൽ ഞാൻ വിഷമിച്ചു പോയേനെ. എന്നും പ്രാർ‌ഥിക്കുമ്പോൾ വിചാരിക്കുന്നത് മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണ്. എം.വി.രാഘവനെ സഭയിൽ തല്ലിയപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്, സഭതല്ലി പൊളിച്ചപ്പോൾ പുറത്തുനിന്ന് പിന്തുണ കൊടുത്തത് ആരാണ്?’’ –പ്രതിപക്ഷ നേതാവ് ചോദിച്ചു.

‘‘സ്പീക്കർക്കെതിരെ നിലവാരമില്ലാത്ത വാക്കുകൾ പ്രതിപക്ഷ നേതാവ് പ്രയോഗിച്ചു. നേരത്തെ പലഘട്ടത്തിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. എല്ലാ പരിധിയും ലംഘിച്ച് കടുത്ത വാക്കുകൾ സ്പീക്കർക്കെതിരെ പ്രയോഗിച്ചപ്പോൾ അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പറയേണ്ടിവന്നു. സമൂഹത്തിന് പിണറായി ആരാണ്, വി.ഡി.സതീശൻ ആരാണ് എന്ന് ധാരണയുണ്ട്. പിണറായി അഴിമതിക്കാനാണെന്ന് പറഞ്ഞാൽ സമൂഹം അംഗീകരിക്കില്ല. എൽഡിഎഫിനെ വല്ലാതെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത്. ഏറെക്കാലമായി തുടങ്ങിട്ട്. സമൂഹം അത് അംഗീകരിച്ചിട്ടില്ല. അപവാദപ്രചാരണത്തിലൂടെ ആളെ തകർക്കാമെന്ന് കരുതേണ്ട. ഭരണ–പ്രതിപക്ഷങ്ങളെ സമൂഹം വിലയിരുത്തുന്നുണ്ട്’’– മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ദേശീയ മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നത് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. സർക്കാർ ചർച്ചയ്ക്ക് സമ്മതിച്ചു. എന്നാൽ ബഹളത്തെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

English Summary:

Chaos Engulfs Kerala Assembly as Chief Minister, Opposition Leader Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com