ADVERTISEMENT

മംഗളൂരു∙ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്രമുഖ വ്യവസായി ബി.എം.മുംതാസ് അലിയെ ജൂലൈ മുതൽ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി പരാതി. മുംതാസ് അലിയുടെ സഹോദരൻ ഹൈദരലിയുടെ പരാതിയിൽ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് മംഗളൂരു പൊലീസ് കേസെടുത്തത്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽനിന്ന് പലതവണയായി പണം തട്ടിയെടുത്തെന്നാണു പരാതി.

മുപ്പത് വർഷത്തിലേറെയായി പൊതുസമൂഹത്തിൽ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ പ്രതികളായ ആറുപേരും ഗൂഢാലോചന നടത്തിയെന്ന് ഹൈദരലിയുടെ പരാതിയിൽ പറയുന്നു. സാമൂഹ്യ സേവനരംഗത്തും മത, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു മുംതാസ് അലി. ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഈ വർഷം ജൂലൈ മുതൽ 50 ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ മുംതാസ് അലിയിൽനിന്ന് തട്ടിയെടുത്തത്. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നെന്നും സഹോദരൻ പരാതിയിൽ പറഞ്ഞു. 

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മുംതാസ് അലിയെ കാണാതായത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു സമീപം അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തി. പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫ് സംഘവും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നടത്തിയ തിരച്ചിലിൽ മൃതദേഹം ഫാൽഗുനി പുഴയിൽനിന്ന് കണ്ടെത്തുകയായിരുന്നു. 

English Summary:

Death of Mumtaz Ali; Extortion of money by threatening to spread relationship with woman, case against 6 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com